ഹൈദരാബാദ്; തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ ഛായാഗ്രാഹകൻ വി ജയറാം കോവിഡ് ബാധിച്ചു മരിച്ചു. 70 വയസായിരുന്നു. കോവിഡ് ബാധിതനായതിനെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾക്ക് കാമറ ചലപ്പിച്ചിട്ടുണ്ട്.
സംവിധായകൻ ഐ വി ശശിയുടെ പ്രിയ ഛായാഗ്രാഹകനായിരുന്നു. സൂപ്പർഹിറ്റായി മാറിയ ദേവാസുരം, മൃഗയ, 1921, ആവനാഴി, അപാരത, അബ്കാരി, അനുരാഗി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. മമ്മൂട്ടി നായകനായി എത്തിയ 1921 ന് അദ്ദേഹത്തിന് പുരസ്കാരങ്ങളും ലഭിച്ചു.
തെലുങ്കില്‍ കെ രാഘവേന്ദ്ര റാവു സംവിധാനം നിര്‍വ്വഹിച്ച പല പ്രശസ്‍ത ചിത്രങ്ങളുടെയും സിനിമാറ്റോഗ്രഫര്‍ ജയറാം ആയിരുന്നു. പെല്ലി സണ്ടാഡി, പരദേശി, പാണ്ഡുരംഗഡു, ഇഡ്ഡരു മിഥ്രുലു എന്നിവ അവയില്‍ ചിലത്. എന്‍ടിആര്‍, അക്കിനേനി നാഗേശ്വര റാവു, കൃഷ്‍ണ, ചിരഞ്ജീവി, ബാലകൃഷ്‍ണ എന്നിവര്‍ നായകരായ നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദിയിലും അദ്ദേഹം ഭാഗ്യം പരീക്ഷിച്ചു. രാഘവേന്ദ്ര റാവു സംവിധാനം ചെയ്‍ത ബോളിവുഡ് ചിത്രം 'മേര സപ്‍നോ കി റാണി'യിലൂടെയാണ് ഹിന്ദിയിലേക്ക് എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ