ഈ വർഷത്തെ ഒഎൻവി പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നൽകിയത് വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. മീറ്റൂ ആരോപണ വിധേയനായ ഒരാളെ അവാർഡിന് തെരഞ്ഞെടുത്തതാണ് വിവാദമായിരിക്കുന്നത്. വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ച ഗായിക ചിന്മയിയും അവാർഡ് നൽകിയതിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ നടി പാർവതി തിരുവോത്താണ് വിമർശനവുമായി എത്തിയിരിക്കുന്നത്.
ലൈംഗിക ആരോപണക്കുറ്റം നേരിടുന്ന ഒരാൾക്ക് ഈ അവാർഡ് നൽകുന്നതിലൂടെ ഒഎൻവിയെ അപമാനിക്കുകയാണ് ചെയ്യുന്നത് എന്നാണ് പാർവതി കുറിക്കുന്നത്. 'പതിനേഴ് സ്‍ത്രീകൾ അവരുടെ കഥ വെളിപ്പെടുത്തിയിരുന്നു. എത്രപേർക്ക് അന്യായം സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല. അന്യായം ചെയ്യപ്പെടുന്നവരോട് തെറ്റ് ചെയ്യുന്നത് തുടരുകയാണ്. അധികാരത്തിലിരിക്കുന്നവരുടെ പ്രശസ്‍തി ഉയർത്തിപ്പിടിക്കാൻ മാത്രം. മാനവികതയേക്കാൾ പ്രാധാന്യമൊന്നുമില്ല. ആർട്ട് vs ആർട്ടിസ്റ്റ് ചര്‍ച്ചയുമായി നിങ്ങൾ എന്നെ സമീപിക്കുകയാണെങ്കിൽ, കലയെ സൃഷ്‍ടിക്കുന്ന വ്യക്തിയുടെ മാനവികത മാത്രമാണ് ഞാൻ തെരഞ്ഞെടുക്കുകയെന്ന് പറയട്ടെ പൊള്ളയായവരുടെ 'കല' ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയും. ഇതിനെ എങ്ങനെ ന്യായീകരിക്കും? അടൂർ ഗോപാലകൃഷ്ണനും ജൂറിയും വൈരമുത്തുവിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതിനെ.' - പാർവതി കുറിച്ചു.
നടി റിമ കല്ലിങ്കലും വൈരമുത്തുവിന് പുരസ്കാരം നൽകിയതിനെ വിമർശിച്ചിരുന്നു. 17 സ്ത്രീകൾ ലൈംഗിക ആരോപണം ഉന്നയിച്ച ആൾക്കാണ് ഒൻവി പുരസ്കാരം നൽകുന്നത് എന്നാണ് താരം കുറിച്ചത്. ഇന്നലെയാണ് ഈ വഒഎൻവി കൾചറൽ അക്കാദമിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വർഷങ്ങളിലാണു പുരസ്കാരം നൽകുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നശേഷം പുരസ്കാരം സമ്മാനിക്കുമെന്ന് കൾചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ