തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിനാണ് ഈ വർഷത്തെ ഒഎൻവി പുരസ്കാരം. മീടൂ ആരോപണങ്ങളിൽ വാർത്തകളിൽ നിറഞ്ഞു നിന്ന വൈരമുത്തുവിന് അവാർഡ് നൽകുന്നതിനിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 17 സ്ത്രീകൾ ആരോപണം ഉന്നയിച്ച വ്യക്തിക്കാണ് ഒഎൻവി പുരസ്കാരം നൽകുന്നത് എന്നാണ് ഫേയ്സ്ബുക്കിൽ റിമ കുറിച്ചത്.
വൈരമുത്തുവിന് ഒഎൻവി പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പത്രക്കുറിപ്പു പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയിയാണ് വൈരമുത്തുവിനെതിരെ ആദ്യം രംഗത്തെത്തിയത്. അഡ്ജസ്റ്റുമെന്റിന് തയാറല്ലെങ്കിൽ കരിയർ ഇല്ലാതാക്കും എന്നായിരുന്നു ഭീഷണി. അതിനു പിന്നാലെ യുഎസിൽ നിന്നുള്ള ഗായികയായ സിന്ധുജ രാജറാമും ആരോപണവുമായി എത്തി. 17 സ്ത്രീകളാണ് ഇതിനോടകം വൈരമുത്തുവിനെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് ഒഎൻവി പുരസ്കാരം പ്രഖ്യാപിച്ചത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.അനില്‍ വളളത്തോള്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രഭാവര്‍മ്മ എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തെരഞ്ഞെടുത്തത്. വൈരമുത്തുവിന് 2003ല്‍ രാജ്യം പദ്മശ്രീയും 2014ല്‍ പദ്മഭൂഷണും നല്‍കി ആദരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ