ഒടിടിയില്‍ വന്നത് സെന്‍സര്‍ ചെയ്യാത്ത പതിപ്പ്: ചുരുളി വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡ്

ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചുരുളി സിനിമ സെന്‍സര്‍ ചെയ്ത പതിപ്പല്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
ചുരുളി സിനിമയില്‍ നിന്ന്‌
ചുരുളി സിനിമയില്‍ നിന്ന്‌

തിരുവനന്തപുരം: ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചുരുളി സിനിമ സെന്‍സര്‍ ചെയ്ത പതിപ്പല്ലെന്ന് സെന്‍സര്‍ ബോര്‍ഡ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം സെന്‍സര്‍ ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രതികരണം. 

ഒടിടി പ്ലാറ്റ്‌ഫോം വഴി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളം ഫീച്ചര്‍ ഫിലിം 'ചുരുളി', സര്‍ട്ടിഫൈഡ് പതിപ്പല്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) റീജിയണല്‍ ഓഫീസര്‍ പാര്‍വതി വി വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്. 

ചുരുളി മലയാളം ഫീച്ചര്‍ ഫിലിമിന് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983, ഇന്ത്യാ ഗവണ്‍മെന്റ്  പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സിബിഎഫ്‌സി മുതിര്‍ന്നവര്‍ക്കുള്ള എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021 നവംബര്‍ 18നാണ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍  DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിര്‍ന്നവര്‍ക്കുള്ള 'എ' സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്.

മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും ചുരുളി സിനിമയുടെ സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്‌സി റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.

സെന്‍സര്‍ ചെയ്ത പതിപ്പാണ് ഐഎഫ്എഫ്‌കെ അടക്കമുള്ള ചലച്ചിത്ര മേളകളില്‍ കാണിച്ചത്. എന്നാല്‍ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ റിലീസായ ചിത്രത്തില്‍ തെറി സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്തിരുന്നില്ല. അതേസമയം, ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ എ സര്‍ട്ടിഫിക്കറ്റും അഡള്‍ട്ട് വാണിങ്ങും നല്‍കിയാണ് സിനിമ ആരംഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com