ഏറെ ട്വിസ്റ്റുകൾക്കൊടുവിലാണ് മരക്കാർ റിലീസ് പ്രഖ്യാപിക്കുന്നത്. ഒടിടി റിലീസായിരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാനം ചിത്രം തിയറ്ററുകളിലേക്ക് എത്തുകയായിരുന്നു. 3300 സ്ക്രീനുകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുക. ആദ്യ ദിവസം ചുരുങ്ങിയത് 12,700 ഷോകൾ ഉണ്ടാകും.
റിലീസ് ദിവസംതന്നെ 50 കോടിയോളം രൂപയുടെ ബിസിനസ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിയറ്ററുമായി ഒപ്പുവച്ച കരാറുകളിൽ ഇത് വ്യക്തമാക്കുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കച്ചവടമാണ് ഇത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയ്ക്കുള്ളിലും പുറത്തുമായി നിരവധി ഷോകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിൽ 600 സ്ക്രീനുകളിൽ
ഡിസംബർ രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ 600 സ്ക്രീനിലാണ് മരക്കാർ പ്രദർശിപ്പിക്കുക. ഇന്ത്യയുടെ മറ്റിടങ്ങളിൽ 1200 സ്ക്രീനുകളിലും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. രാജ്യത്തിനു പുറത്ത് ഇന്നലെ വരെ കരാർ ഒപ്പുവച്ചിട്ടുള്ളത് 1500 സ്ക്രീനിലാണ്. ഇത് 1800 വരെ ആയേക്കും. ആകെ 3300 സ്ക്രീനുകളിലാകും റിലീസ്. വിദേശ കരാറുകൾ 30 നു ശേഷമേ പൂർണമാകൂ.
മരക്കാറിന് ഏഴു ഷോ വരെ
ആറ് പ്രദർശനങ്ങളാകും കേരളത്തിലെ ഭൂരിഭാഗം തീയറ്ററുകളിലും ചിത്രത്തിനുണ്ടാവുക. ചില സ്ഥലങ്ങളിൽ ഇത് ഏഴു ഷോ വരെ ആകും. രാത്രി 12നാണു ഷോ തുടങ്ങുന്നത്. ദുബായിയിലെ സ്ക്രീനുകളിലും ഇതുതന്നെയാണ് അവസ്ഥ. നാലു ഷോ വീതം പരിഗണിച്ചാൽപോലും 25 ലക്ഷത്തിലേറെ പേർ ആദ്യ ദിവസം സിനിമ കാണും. ഒരു ടിക്കറ്റിൽനിന്നു ശരാശരി വരുമാനം 200 രൂപയാണു കണക്കാക്കുന്നത്. വിദേശത്തെ ഉയർന്ന വിനിമയ നിരക്കുകൂടി പരിഗണിച്ചുള്ള വരുമാനമാണിത്. ഇതിൽനിന്നായി ആദ്യ ദിവസം 50 കോടിയോളം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ