'79 പിന്നിട്ട ശേഷമായിരിക്കും വിയോഗം', 25 വർഷം മുമ്പ് ബിച്ചു തിരുമല പറഞ്ഞത്; 'ഇന്ന് ഞെട്ടി'യെന്ന് ലാൽ ജോസ്

ആയുസിനെക്കുറിച്ച് ബിച്ചു തിരുമല പറഞ്ഞ വാക്കുകളാണ് ലാൽ ജോസ് വെളിപ്പെടുത്തിയത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

വിയും ചലച്ചിത്ര ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ ലാൽ ജോസ്. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപു ഇരുവർക്കുമിടയിൽ നടന്ന ഒരു സ്വകാര്യ സംഭാഷണം ഓർത്തെടുത്തിരിക്കുകയാണ് ലാൽ. ആയുസിനെക്കുറിച്ച് ബിച്ചു തിരുമല പറഞ്ഞ വാക്കുകളാണ് ലാൽ ജോസ് വെളിപ്പെടുത്തിയത്. എഴുപത്തിയൊമ്പത് വയസ്സ് പിന്നിട്ട ശേഷമായിരിക്കും വിയോഗം എന്ന് ബിച്ചു അന്ന് പറഞ്ഞതായി ലാൽ ജോസ് ഓർമിക്കുന്നു.  

ലാൽ ജോസിന്റെ കുറിപ്പ്

കാൽ നൂറ്റാണ്ട് മുമ്പ്, മഴയെത്തുംമുൻപേ യുടെ പാട്ട് ജോലികൾക്കിടയിലെ ഒരു സായാഹ്ന വർത്തമാനത്തിടെ കവി എന്നോടൊരു സ്വകാര്യം പറഞ്ഞു. ആയുർ ഭയം തീരെയില്ല, എഴുപത്തിയൊമ്പത് വയസ്സ് പിന്നിട്ട ശേഷമായിരിക്കും വിയോഗം. ഇന്ന് അദ്ദേഹത്തിന്റെ ചരമ വാർത്ത കണ്ടപ്പോൾ വാർത്തയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിലേക്ക് നോക്കി ഞാൻ ഞെട്ടി. നല്ല കവികൾ ഋഷിതുല്യമായ പ്രവചന ശേഷിയുള്ളവരെന്ന ആപ്തവാക്യം വീണ്ടും ഓർക്കുന്നു. സരസ്വതീ വരം തുളുമ്പിയ ആ അക്ഷരശ്രീക്ക് മുന്നിൽ  പ്രണമിക്കുന്നു. ആദരാഞ്ജലികൾ

അന്ത്യം ഇന്ന് പുലർച്ചെ

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു ബിച്ചു തിരുമലയുടെ അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. 

അഞ്ചു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം

അഞ്ചു പതിറ്റാണ്ടോളം നീണ്ടു നിൽക്കുന്നതാണ് ബിച്ചു തിരുമലയുടെ സിനിമാ ജീവിതം. ഇതിനോടകം നാനൂറിലേറെ സിനിമകളിൽ ആയിരത്തിലേറെ ഗാനങ്ങൾ രചിച്ചു. 1972ൽ ഭജഗോവിന്ദം സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. തുടർന്ന് ശ്യം, എടി ഉമ്മർ, രവീന്ദ്രൻ, ജി ദേവരാജൻ, ഇളയരാജ എന്നിവർക്കൊപ്പം ചേർന്ന് നിരവധി മനോഹര ഗാനങ്ങൾ രചിച്ചു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു – 1981 ൽ തൃഷ്ണ എന്ന ചിത്രത്തിലെ ​ഗാനങ്ങൾക്കും 1991 ലെ കടിഞ്ഞൂൽ കല്യാണം എന്നീ സിനിമകളിലെ ​ഗാനങ്ങളുമാണ് അവാർഡിന് അർഹരായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com