കൊല്ലം: ബിസിനസ് പങ്കാളിയായ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സിനിമാ നിർമാതാവ് പിടിയിൽ. കൊല്ലം സ്വദേശി അംജിത് (44) ആണ് പൊലീസ് പിടിയിലായത്. ഗൾഫിൽ നിന്നു മടങ്ങി വരുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്. കേസിൽ കൂട്ടുപ്രതികളായ ആറ് പേർ നേരത്തെ അറസ്റ്റിലായിരുന്നു.
എംസി റോഡിൽ 2019 മെയ് എട്ടിന് പുലർച്ചെയായിരുന്നു സംഭവം. ഗൾഫിലേക്കു പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു യാത്രചെയ്യുന്നതിനിടെയാണ് അടൂർ സ്വദേശി എ ഷബീറിന് (40) നേരെ വധശ്രമം നടന്നത്. അക്രമിസംഘം ആഡംബര കാറിലെത്തി ഷബീറിന്റെ കാറിനെ മറികടന്നു തടഞ്ഞു നിർത്തി വടിവാളും കമ്പിവടികളും ഉപയോഗിച്ചു ആക്രമിക്കുകയായിരുന്നു.
മൊബൈൽ കടയുടെ പാർട്ണർ ആക്കി ഷബീറിൽ നിന്ന് അംജിത്ത് പലതവണ പണം വാങ്ങി. ഗൾഫിൽ വച്ചാണ് ഇരുവർക്കുമിടയിൽ ബന്ധം. ഇതിനിടെയാണ് അംജിത് കിങ് ഫിഷ് എന്ന സിനിമ നിർമ്മിച്ചത്. ബിസിനസ് അക്കൗണ്ടിൽ അംജിത് നടത്തിയ തിരിമറികൾ ഷബീറിന് ബോധ്യപ്പെടാതിരിക്കാനാണ് അവധി കഴിഞ്ഞ് തിരികെ ഗൾഫിൽ എത്തുന്നതിന് മുമ്പ് ആക്രമിക്കാൻ പദ്ധതിയിട്ടത്.
രണ്ട് ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ഏർപ്പാടാക്കിയത്. ടി. ദിനേശ് ലാൽ, എസ്.ഷാഫി, ബി. വിഷ്ണു, പി.പ്രജോഷ്, ഷാഫി, ആഷിക് എന്നിവരാണു മറ്റു പ്രതികൾ. അംജിത്തിനെതിരെ പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ