ആർതർ റോഡ് ജയിലിൽ കഴിയുന്ന മകൻ ആര്യൻ പുറത്തിറങ്ങുന്നതുവരെ മന്നത്തിൽ മധുരം തയാറാക്കരുതെന്ന് ഗൗരി ഖാന്റെ നിർദേശം. ഈദും ദീപാവലിയും പതിവായി ആഘോഷിക്കാറുള്ള മന്നത്ത് ഈ ദിവസങ്ങൾ ദീപാലംകൃതമാകുന്നത് പതിവ് കാഴ്ചയായിരുന്നു. എന്നാൽ ഇക്കുറി ആഘോഷങ്ങളിൽ മുഴുകാനുള്ള അവസ്ഥയിലല്ല ഷാറൂഖും ഭാര്യ ഗൗരിയും. ദീപാവലിക്ക് മുമ്പ് മകനെ പുറത്തിറക്കാനാകുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.
മധുരം വേണ്ട
മകൻ തിരിച്ചെത്തുന്നതുവരെ വീട്ടിൽ മധുരം വിളമ്പരുതെന്ന നിർദേശം ഗൗരി ജോലിക്കാർക്ക് നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉച്ചഭക്ഷണത്തിനൊപ്പം പായസം തയ്യാറാക്കിയതറിഞ്ഞാണ് ഗൗരി ജീവനക്കാരെ വിലക്കിയത്. ഇതിനുപിന്നാലെയാണ് ആര്യൻ മടങ്ങിവരുന്നതുവരെ മധുരവിഭവങ്ങൾ തയ്യാറാക്കരുതെന്ന് നിർദേശം നൽകിയത്.
നിയമം അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് എസ്ആർകെ
"ഏതൊരമ്മയെയും പോലെ ഗൗരി അസ്വസ്ഥയാണ്. അവർക്ക് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. വിളിക്കുന്നവരോടെല്ലാം മകന് വേണ്ടി പ്രാർത്ഥിക്കണമെന്നാണ് പറയുന്നത്. മന്നത്ത് വാർത്തകളിൽ നിറയാതിരിക്കാൻ സുഹൃത്തുക്കളോട് വീട്ടിലേക്കുള്ള സന്ദർശനം ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഷാറൂഖ്. നിയമം അതിന്റെ വഴിക്ക് നടക്കട്ടെ എന്നാണ് അദ്ദേഹം പറയുന്നത്. നിയമവുമായി സഹകരിക്കും എന്നുതന്നെയാണ് അദ്ദേഹം എല്ലാ ഫോൺവിളികളിലും പറയുന്നത്. ഇതും കടന്നുപോകും എന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞു", അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ