ഷൂട്ടിങ് സെറ്റിൽ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം. പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ആശ്രം 3 എന്ന വെബ് സീരീസിന്റെ ഷൂട്ടിന് ഇടയിലാണ് സംഭവമുണ്ടായത്. പ്രകാശ് ത്സായുടെ മുഖത്ത് ആക്രമികൾ മഷിതേച്ചു. ഹിന്ദുത്വത്തെ അപമാനിച്ചു എന്നാരോപിച്ചാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകർ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പിന്തുടർന്നു മർദിച്ചു
ബോബി ഡിയോള്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരീസാണ് ആശ്രം 3. പ്രകാശ് ഝാ മൂര്‍ദാബാദ്, ബോബി ഡിയോണ്‍ മൂര്‍ദാബാദ് തുടങ്ങിയ മുദ്രവാക്യങ്ങള്‍ മുഴക്കിയായിരുന്നു ആക്രമണം. ക്രൂവിലുള്ളവരെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പിന്തുടർന്ന് കൂട്ടമായി മര്‍ദ്ദിക്കുന്നതും വിഡിയോയിലുണ്ട്. കൂടാതെ വാഹനങ്ങൾ ആക്രമിക്കുന്നതും ഷൂട്ടിങ് ഉപകരണങ്ങൾ തല്ലിത്തകർക്കുന്നതും വിഡിയോയിലുണ്ട്യ
പേരുമാറ്റുമെന്ന് സംവിധായകൻ
തങ്ങള്‍ ബോബി ഡിയോളിനെ തിരഞ്ഞുനടക്കുകയാണെന്നും സീരീസ് ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്നും ഭീഷണി മുഴക്കി. ബോബി ഡിയോള്‍ സഹോദരന്‍ സണ്ണി ഡിയോളിനെ കണ്ടുപഠിക്കണമെന്നും ദേശസ്‌നേഹം വെളിവാക്കുന്ന ധാരാളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ആശ്രം ആദ്യ സീസണുകളില്‍ ഒരു കപട സംന്യാസി സ്ത്രീകളെ പീഡിപ്പിക്കുന്ന രംഗമുണ്ട്. ഇതാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. സംഭവത്തില്‍ പ്രകാശ് ഝാ ഇതുവരെ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. സീരീസിന്റെ പേര് മാറ്റുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എന്നാൽ ആക്രമികളെ കണ്ടെത്തി നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ