സൂപ്പർതാരത്തിന്റെ 70–ാം പിറന്നാൾ മനസ്സറിഞ്ഞ് ആഘോഷിച്ച സന്തോഷത്തിലാണ് ആരാധകർ. ഇപ്പോഴിതാ മമ്മൂട്ടി പിറന്നാൾ ആഘോഷിച്ച വിശേഷങ്ങളും പുറത്തുവന്നുകഴിഞ്ഞു. അടിമാലിക്ക് സമീപം കല്ലാറുള്ള സ്വന്തം എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു പ്രിയതാരത്തിന്റെ ആഘോഷങ്ങൾ.
ആഘോഷങ്ങൾക്കായി തിങ്കളാഴ്ച രാത്രി തന്നെ മമ്മൂട്ടിയും കുടുംബവും പാലാമഠത്തിൽ (സൽ മനത്ത്) എത്തിയിരുന്നു. ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, ഭാര്യ അമാൽ, മകൾ സുറുമി, കൊച്ചുമകൾ മറിയം എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. പിറന്നാൾ ദിനം മുഴുവൻ തോട്ടത്തിലും വീട്ടിലുമായാണ് സമയം ചിലവഴിച്ചത്.
നടൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ സമ്മാനിച്ചതായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ കേക്കുകളിൽ ഒന്ന്. താരത്തിന്റെ മിനിയേച്ചർ രൂപമുള്ളതായിരുന്നു ഈ കേക്ക്. കേക്ക് മുറിക്കലിലും ആഘോഷത്തിലും കുടുംബാംഗങ്ങൾക്കൊപ്പം നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ, നടൻ രമേഷ് പിഷാരടി എന്നിവരും പങ്കെടുത്തു.
കൊച്ചി-ധനുഷ്കോടി ദേശീയപാതയ്ക്ക് അരികിലായാണ് മമ്മൂട്ടിയുടെ വിശാലമായ തോട്ടം. തോട്ടത്തിന്റെ നടുക്ക് പതിറ്റാണ്ടുകൾ പഴക്കമുള്ള വീടും അടുത്തകാലത്ത് നിർമിച്ച ചെറിയ ഔട്ട് ഹൗസുമാണുള്ളത്. ഇവിടെനിന്ന് പകർത്തിയ ചിത്രങ്ങളാണ് ഇന്നലെ ദുൽഖറും മമ്മൂട്ടിയും സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ