നടൻ സലിംകുമാറിറും ഭാര്യ സുനിതയും വിവാഹജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. സെപ്റ്റംബർ 14നായിരുന്നു ഇവരുടെ വിവാഹ വാർഷികം. അതിനൊപ്പം മറ്റൊരു സന്തോഷം കൂടി അദ്ദേഹം ആഘോഷിക്കുകയാണ്. സിനിമയിലെ 25 വർഷങ്ങൾ. വിവാഹം കഴിഞ്ഞ് അടുത്ത ദിവസമാണ് സലിംകുമാർ തന്റെ ആദ്യ സിനിമയുടെ ഷൂട്ടിനായി ഇറങ്ങുന്നത്.
സലിംകുമാറും സുനിതയുടേയും പ്രണയവിവാഹമായിരുന്നു. 1996 സെപ്റ്റംബർ 14ന് വിവാഹം കഴിഞ്ഞ് പിറ്റേന്നു രാവിലെ ബന്ധുവീടിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു. അതിൽ കയറി ആദ്യമായി സിനിമയിൽ അഭിനയിക്കാൻ പോയി. ഇഷ്ടമാണ് നൂറുവട്ടമാണ് ആദ്യ ചിത്രം. നാദിർഷയാണ് ചിത്രത്തിലേക്ക് തന്നെ നിർദേശിച്ചത് എന്നാണ് സലിംകുമാർ പറയുന്നത്.
2000ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം തെങ്കാശിപ്പട്ടണമാണ് സലിംകുമാറിന്റെ ജീവിതം മാറ്റുന്നത്. ഹാസ്യ നടനായി എത്തി മലയാളികളുടെ മനസു കവർന്ന താരം ശക്തമായ കഥാപാത്രങ്ങളിലൂടെ നമ്മെ അമ്പരപ്പിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹം മികച്ച നടനുള്ള ദേശിയ പുരസ്കാരത്തിന് അർഹനായി. കൂടാതെ സംവിധായകൻ എന്ന നിലയിലും സലിംകുമാർ കയ്യടി നേടി.
തന്റെ ജീവിതത്തിലെ നേട്ടങ്ങളെല്ലാം ഭാര്യയ്ക്ക് ദൈവം നൽകിയ സമ്മാനങ്ങളാണെന്നാണ് സലിംകുമാർ പറയുന്നത്. വിവാഹം കഴിക്കുമ്പോൾ താനൊരു മിമിക്രി കലാകാരൻ മാത്രമായിരുന്നു. വേറെ പണിയും മറ്റു വരുമാനവുമില്ല. എന്നിട്ടും തന്നെ മതിയെന്നു പറഞ്ഞ് സുനിത ‘റിസ്ക്’ എടുക്കുകയായിരുന്നു. ഇതിന് തന്റെ ഭാര്യ സുനിതയ്ക്കു ദൈവം നൽകിയ സമ്മാനമാണു തന്റെ സിനിമാജീവിതവും നേട്ടങ്ങളും എന്നാണ് സലിംകുമാർ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ