'ഇപ്പോൾ ഞങ്ങൾ വാട്സ്ആപ്പ് ഫ്രണ്ട്സാണ്, എല്ലാ മെസ്സേജുകൾക്കും കൃത്യമായി പ്രതികരിക്കുന്ന ഒരാൾ'

മലയാള സിനിമയിൽ എന്റെ തുടക്കം മുതൽ ഇന്നതു വരെ ഇത്രയും ദീർഘമായ ഒരു ബന്ധം ആരുമായുമില്ലെന്നാണ് ബാലചന്ദ്രമേനോൻ പറയുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

88ാം പിറന്നാൾ ആഘോഷിക്കുന്ന നടൻ മധുവിന് ആശംസകളുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. മധു സാറിനെ ആദ്യമായി കണ്ടതു മുതലുള്ള ഓർമകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. ഒന്നിച്ച് വർക്ക് ചെയ്ത സിനിമകളെക്കുറിച്ചും അദ്ദേഹം കുറിക്കുന്നുണ്ട്. മലയാള സിനിമയിൽ എന്റെ തുടക്കം മുതൽ ഇന്നതു വരെ ഇത്രയും ദീർഘമായ ഒരു ബന്ധം ആരുമായുമില്ലെന്നാണ് ബാലചന്ദ്രമേനോൻ പറയുന്നത്. തങ്ങളിപ്പോൾ വാട്സ്ആപ്പ് ഫ്രണ്ട്സ് ആണെന്നും എല്ലാ മെസേജുകൾക്ക് കൃത്യമായി അദ്ദേഹം പ്രതികരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാലചന്ദ്ര മേനോന്റെ കുറിപ്പ് വായിക്കാം

മധു സാറിനെ ഞാൻ ജീവിതത്തിൽ ആദ്യമായി കാണുന്നത്  ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. നളന്ദാ ചിൽഡ്രൻസ് റേഡിയോ ക്ലബ്ബിന്റെ പേരിൽ  തലസ്ഥാനം കാണാൻ വന്നതാണ് ഞങ്ങൾ . റേഡിയോ നിലയം കാണാനെത്തിയപ്പോൾ  അതാ വരുന്നു സുസ്മേരവദനനായി  മധു സാർ ! ഇടതൂർന്നുള്ള  കറുത്ത മുടിയും ഷേവിങ്ങ്  കഴിഞ്ഞുള്ള  കവിളിലെ പച്ച  നിറവും  ഇപ്പഴും ഓർമ്മയിൽ !
പിന്നെ കാണുന്നത്  പത്രക്കാരനായി  മദ്രാസിൽ വെച്ച് ...1975 ൽ , ജെമിനി  സ്റ്റുഡിയോയിൽ.. .
ഒരു അഭിമുഖത്തിനായി ......
അടുത്ത സംഗമം നടന്നത് അദ്ദേഹത്തിന്റെ കണ്ണൻമൂലയിലെ വീട്ടിൽ വെച്ച് .... കന്നിസംവിധായകനായി ...അങ്ങിനെ അദ്ദേഹം 'ഉത്രാടരാത്രി'യിലെ ഒരു അഭിനേതാവായി ....
തന്റെ നിർമ്മാണകമ്പനിയായ ഉമാ സ്റ്റുഡിയോയുടെ  ചിത്രം സംവിധാനം ചെയ്യാൻ അദ്ദേഹം  എന്നെ  ക്ഷണിച്ചതാണ്  അടുത്ത ഓർമ്മ . അങ്ങിനെ  മധു-ശ്രീവിദ്യ  ചിത്രമായ 'വൈകി വന്ന വസന്തം ' പിറന്നു....
അടുത്തത്  എന്റെ ഊഴമായിരുന്നു . എന്റെ  നിർമ്മാണക്കമ്പനിയായ V&V യുടെ  'ഒരു പൈങ്കിളി കഥയിൽ ' എന്റെ അച്ഛനായി അഭിനയിക്കാൻ  ഞാൻ അദ്ദേഹത്തെ ക്ഷണിച്ചു ...
തീർന്നില്ല . എനിക്ക് ദേശീയ പുരസ്ക്കാരം നേടിത്തന്ന 'സമാന്തരങ്ങൾ' എന്ന ചിത്രത്തിൽ   ചെറിയ വേഷത്തിലാണെങ്കിലും , ഒരു മന്ത്രിയായി അദ്ദേഹം സഹകരിച്ചു ...ഇതേ പോലെ  'ഞാൻ സംവിധാനം ചെയ്യും 'എന്ന  ചിത്രത്തിലും  അദ്ദേഹം  മുഖ്യമന്ത്രിയായി ...
എന്റെ  സിനിമയിലെ 25  വർഷങ്ങൾ പൂർത്തിയാക്കിയപ്പോൾ  ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച      ' BALACHANDRA MENON  IS  25! ' എന്ന ചടങ്ങിൽ  അദ്ദേഹം പങ്കെടുത്തു ....
'അമ്മ ' എന്ന താര സംഘടനയുടെ പ്രസിഡന്റ് ആയി മധുസാർ നയിച്ചപ്പോൾ സെക്രട്ടറി എന്ന നിലയിൽ എന്നാലാവുന്ന സേവനം  നിവ്വഹിക്കുവാൻ എനിക്കു കഴിഞ്ഞു ...
വർഷങ്ങൾക്കു ശേഷം  'ഇത്തിരി നേരം ഒത്തിരി കാര്യം 'എന്ന  എന്റെ പുസ്തകം തിരുവന്തപുരത്തു സെനറ്റ് ഹാളിൽ ശ്രീ . ശ്രീകുമാരൻ തമ്പിക്കും പിന്നീട്  ദുബായിൽ  വെച്ച്  ശ്രീ യേശുദാസിനും കൊടുത്തു    പ്രകാശനം നിർവ്വഹിച്ചു ..
അദ്ദേഹത്തിന്റെ 80 മത്  പിറന്നാൾ  ആഘോഷത്തിലും പങ്കെടുക്കാൻ എനിക്കു കഴിഞ്ഞു. 
എന്റെ 'റോസസ് ദി ഫാമിലി ക്ളബ്ബിന്റെ'  പല ചടങ്ങുകളിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു .
എന്റെ  അച്ഛന്റെ  മരണത്തിലും  മക്കളുടെ  വിവാഹച്ചടങ്ങുകളിലും അദ്ദേഹം കൃത്യമായി പങ്കെടുത്തു.....
എന്റെ ഗാനാലാപനത്തെ  പരാമർശിച്ചു  മധുസാർ പറഞ്ഞ ഒരു കാര്യം ഞാൻ  എപ്പോഴും  ഓർക്കും ;
    " മേനോൻ ഒരിക്കലും പാടുന്നതായി എനിക്ക് തോന്നിയിട്ടില്ല ...മേനോൻ പാട്ടു പറയുകയാണ് പതിവ് ...."
ഏറ്റവും ഒടുവിൽ 'ലോകത്തിൽ ഒന്നാമൻ ' എന്ന  ലിംകാ  ബുക്ക്  ഓഫ്  റിക്കാർഡ്‌സ്  വിളംബരത്തിന്റെ ആഘോഷം  തിരുവന്തപുരത്തു നടന്നപ്പോൾ അതിലും  ഒരു മുഖ്യാതിഥി ആയിരുന്നു മധുസാർ ...
ഇപ്പോഴാകട്ടെ ഞങ്ങൾ  WHATSAPP FRIENDS  ആണ് ...എന്റെ  എല്ലാ മെസ്സേജുകൾക്കും  കൃത്യമായി  പ്രതികരിക്കുന്ന  ഒരാൾ !
അല്ലാ , ഇതൊക്കെ എന്തിനാ ഇപ്പോൾ?...... എന്നല്ലേ മനസ്സിൽ തോന്നിയത് ?  പറയാം ....
ഇന്ന് മധുസാറിന്റെ 88 മത്  ജന്മദിനമാണ് ...അപ്പോൾ അറിയാതെ എന്റെ മനസ്സ് ഈ വഴിക്കൊക്കെ സഞ്ചരിച്ചു എന്ന് മാത്രം ,,,,മലയാള സിനിമയിൽ എന്റെ തുടക്കം മുതൽ ഇന്നതു വരെ ഇത്രയും ദീർഘമായ ഒരു ബന്ധം ആരുമായുമില്ല എന്ന് പറഞ്ഞാൽ അത് സത്യമാണ് .....
ഇനിയുമുണ്ട്  ഒരു പിടി മധുവിശേഷങ്ങൾ ! അതൊക്കെ  'filmy FRIDAYS ....Season 3 ൽ  വിശദമായും സരസമായും പ്രതിപാദിക്കാം ....
അപ്പോൾ ഇനി  , നിങ്ങളുടെയൊക്കെ ആശീർവാദത്തോടെ ഞാൻ മധുസാറിന് എന്റെ വക  പിറന്നാൾ ആശംസകൾ  നേരുന്നു ....HAPPY BIRTHDAY  Dear Madhu Sir !
that's  ALL your honour!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com