ടൊവിനോ തോമസും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകൻ ഒരുക്കിയ ചിത്രമാണ് കാണെക്കാണെ. ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. അതിനൊപ്പം തന്നെ ചിത്രത്തെക്കുറിച്ച് വിമർശനങ്ങളും ഉയർന്നു. അവിഹിത ബന്ധത്തെ നോർമലൈസ് ചെയ്യുകയാണ് ചിത്രം എന്നായിരുന്നു പ്രധാന വിമർശനം. ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ.
”കാണെക്കാണെ ‘അവിഹിത’ബന്ധങ്ങളെ നോര്‍മലൈസ് ചെയ്യുന്നുണ്ടോ? ഉത്തരമിതാണ് – അത് സങ്കീര്‍ണമാണ്,” എന്നാണ് എൻഎസ് മാധവൻ ട്വീറ്റ് ചെയ്തത്. പോസ്റ്റിന് താഴെ അദ്ദേഹത്തെ പിന്തുണച്ചും എതിർത്തും നിരവധി കമന്റുകളാണ് വരുന്നത്. ഒരു ഭാഗത്ത് നോർമലൈസ് ചെയ്യാൻ ശ്രമിക്കുമ്പോൾ മറ്റൊരു ഭാഗത്ത് ആ കുറ്റബോധം എല്ലാ കാലവും പിന്തുടരും എന്നായിരുന്നു ഒരാളുടെ കമന്റ്. വിലയിരുത്താനും കമന്റ് ചെയ്യാനും വളരെ എളുപ്പമായിരുന്നല്ലോ എന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്. ഞാന്‍ കമന്റ് ചെയ്യുകയായിരുന്നില്ല, ആശ്ചര്യപ്പെടുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഉയരെയ്ക്ക് ശേഷം സംവിധായകൻ മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു കാണെക്കാണെ. ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവരും പ്രധാന വേഷത്തിലെത്തി. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമെന്ന രീതിയിലാണ് കാണെക്കാണെ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിലെ ടൊവിനോയുടേയും സുരാജ് വെഞ്ഞാറമൂടിന്റേയും പ്രകടനം പ്രേക്ഷക പ്രശംസ നേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ