പോപ് ഗായിക ലേഡി ഗാഗയുടെ വളർത്തുനായ്ക്കളെ മോഷ്ടിച്ച കേസിലെ പ്രതിയ്ക്ക് 4 വർഷം ജയിൽ ശിക്ഷ. 20കാരനായ ജയ്‌ലിൻ കെയ്ഷോൺ വൈറ്റിനെയാണ് യുഎസ് കോടതി തടവു ശിക്ഷയ്ക്കു വിധിച്ചത്. പ്രതിചേർക്കപ്പെട്ട മൂന്നു പേരിൽ ഒരാളാണ് ഇയാൾ. നിലവിൽ മറ്റൊരു കവർച്ചാ കേസിൽ കൂടി പ്രതിയാണ്. കൊലപാതകശ്രമം, കവർച്ചാ ഗൂഢാലോചന എന്നീ കേസുകളിൽ ഇയാൾ നേരത്തേ അറസ്റ്റിലായിട്ടുമുണ്ട്.
2021 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. ഫ്രഞ്ച്ബുൾഡോഗ് ഇനത്തിൽപ്പെട്ട കോജി, ഗുസ്താവ്, മിസ് ഏഷ്യ എന്നീ മൂന്ന് നായ്ക്കളാണ് ലേഡി ഗാഗയ്ക്ക് ഉണ്ടായിരുന്നത്. ഇവയെ പരിചരിക്കുന്ന റയാൻ ഫിഷർ എന്ന യുവാവ് നായ്ക്കളെയുംകൊണ്ട് നടക്കാനിറങ്ങിയപ്പോൾ കാറിൽ എത്തിയ അഞ്ജാതസംഘം തടഞ്ഞു. തുടർന്ന് ഫിഷറിനു നേർക്കു വെടിവച്ചശേഷം രണ്ട് നായ്ക്കളേയും കൊണ്ട് കടന്നുകളയുകയായിരുന്നു. രക്ഷപെട്ട മിസ് ഏഷ്യ എന്ന നായയെ പിന്നീട് പൊലീസ് കണ്ടെത്തി. റയാൻ ഫിഷറിന് നെഞ്ചിനാണ് വെടിയേറ്റത്.
നായ്ക്കൾ മോഷണം പോയ വിവരം ലേഡി ഗാഗ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തുടർന്ന് ഇവയെ കണ്ടെത്തുന്നവർക്ക് മൂന്നര കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് ദിവസങ്ങൾക്കു ശേഷം പ്രദേശവാസിയായ യുവതി നായ്ക്കളെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ലേഡി ഗാഗ വാഗ്ദാനം ചെയ്തിരുന്ന തുക പിന്നീട് യുവതിക്കു കൈമാറി.
ലേഡി ഗാഗയുടെ സമൂഹമാധ്യമ പോസ്റ്റുകളിലെ നിറസാന്നിധ്യമാണ് ഈ നായ്ക്കൾ. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത ടോയ് ബുൾഡോഗുകളും പാരീസിലുള്ള പ്രാദേശിക വകഭേദങ്ങളും തമ്മിലുള്ള സങ്കരയിനമാണ് ഫ്രഞ്ച് ബുൾഡോഗുകൾ. ഏറെ സൗഹൃദവും സൗമ്യതയും ഉള്ള നായ്ക്കളാണിവ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ