കർണാടകയിലെ വിവാദ വിഷയമായി കുഞ്ചാക്കോ ബോബൻ! പോസ്റ്റ്മാന്റെ പേരിൽ കോൺ​ഗ്രസ്- ബിജെപി പോര്

ബിജെപി സർക്കാരിന്റെ കീഴിൽ വിദ്യാഭ്യാസത്തിന്റെ നിലവാരം കൂപ്പുകുത്തുകയാണെന്നും അധ്യാപനത്തിന്റെ കാര്യത്തിൽ കുട്ടികൾക്കായി മേൽനോട്ടം വഹിക്കാൻ പോലും ആരുമില്ലെന്നും എംപി ട്വീറ്റ് ചെയ്തു
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്


ടൻ കുഞ്ചാക്കോ ബോബന്റെ പോസ്റ്റുമാന്റെ ചിത്രം പാഠപുസ്തകത്തിൽ അച്ചടിച്ചുവന്നത് വൈറലായിരുന്നു. അതിനു പിന്നാലെയുള്ള കുഞ്ചാക്കോ ബോബന്റെ പ്രതികരണം വലിയ വാർത്തയായതോടെ കർണാടകയിൽ രാഷ്ട്രീയപ്പോര് കനക്കുകയാണ്. സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകത്തിന്റെ മികവുമായി ബന്ധപ്പെട്ടാണ് ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും പോരാട്ടം.  

കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ പോസ്റ്റുമാന്‍ എന്ന പേരിലാണ് കുഞ്ചാക്കോ ബോബൻ അഭിനയിച്ച ഒരിടത്തൊരു പോസ്റ്റ്മാൻ എന്ന ചിത്രത്തിലെ ഫോട്ടോ ഉപയോ​ഗിച്ചത്. ‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി..’ എന്നു പറഞ്ഞുകൊണ്ട് താരം തന്നെ ഇത് പങ്കുവയ്ക്കുകയും ചെയ്തു. ദേശിയ മാധ്യമങ്ങളിൽ വരെ ഇത് വാർത്തയായതോടെയാണ് കർണാടകയിൽ രാഷ്ട്രീയ പോരിന് കളമൊരുങ്ങിയത്. 

വിദ്യാഭ്യാസത്തിന്റെ നിലവാരം കൂപ്പുകുത്തുന്നെന്ന് കോൺ​ഗ്രസ്

കോൺഗ്രസ് എംപിയായ ഡികെ സുരേഷ് സംഭവത്തിനെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. ബിജെപി സർക്കാരിന്റെ കീഴിൽ വിദ്യാഭ്യാസത്തിന്റെ നിലവാരം കൂപ്പുകുത്തുകയാണെന്നും അധ്യാപനത്തിന്റെ കാര്യത്തിൽ കുട്ടികൾക്കായി മേൽനോട്ടം വഹിക്കാൻ പോലും ആരുമില്ലെന്നും എംപി ട്വീറ്റ് ചെയ്തു. പാഠപുസ്തകങ്ങളിലെ ചിത്രങ്ങൾക്കായി കൃത്യമായ റിസേർച്ച് പോലും നടത്താതെ ഇന്റർനെറ്റിന്റെ സഹായമാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും  അദ്ദേഹം ആരോപിച്ചു. 

സർക്കാരിന്റെ ബുക്കല്ലെന്ന് വിശദീകരണം

പിന്നാലെ നിരവധി പേരാണ് ബിജെപി സർക്കാരിന്റെ പിടിപ്പു കേടിനെതിരെ രം​ഗത്തെത്തിയത്. രാജ്യത്തിനു മുൻപിൽ കർണാടകയെ നാണം കെടുത്തുകയാണ് ഇതിലൂടെ ചെയ്തതെന്നും അവർ ആരോപിച്ചു. എന്നാൽ കർണാടക സർക്കാർ ഇറക്കിയ പുസ്തകത്തിലൊന്നും കുഞ്ചാക്കോ ബോബനെ ഉപയോ​ഗിച്ചിട്ടില്ല എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയത്. ക്ലാസ് ഒന്ന് മുതൽ പത്ത് വരെയുള്ള സകല പുസ്തകങ്ങളും പരിശോധിച്ചിട്ടും ചാക്കോച്ചന്റെ ആ ചിത്രം മാത്രം വിദ്യാഭ്യാസ വകുപ്പിന് കണ്ടെത്താനായില്ല. സർക്കാരിനു വേണ്ടി കർണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റിയാണ് പാഠ പുസ്തകങ്ങൾ ഇവിടെ നിർമിക്കുന്നത്.

തുടർന്ന് വിദ്യാഭ്യാസ മന്ത്രി നാഗേഷ് തന്നെ ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം നൽകി. ഇത് സർക്കാരിന്റെ പാഠപുസ്തകമല്ലെന്നും ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ പിന്നിലെ വസ്തുത കൂടി എല്ലാവരും പരിശോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാഠപുസ്തകത്തിന്റെ നിലവാരം ഉറപ്പുവരുത്താത്തതിന്റെ പേരിൽ സർക്കാരിനെതിരെ വിമർശനം രൂക്ഷമാവുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com