'എന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്, നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഇങ്ങനെ ചെയ്യില്ലല്ലോ'; അഭ്യര്‍ത്ഥനയുമായി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

കഴിഞ്ഞ ദിവസം പുറത്തെത്തിയ സുകേഷുമൊത്തുള്ള താരത്തിന്റെ ചിത്രം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്


സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ പേരില്‍ അന്വേഷണം നേരിടുകയാണ് നടി ജാക്വിലിന്‍ ഫര്‍ണാണ്ടസ്. സുകേഷുമൊത്തുള്ള താരത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാക്വിലിന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ അഭ്യര്‍ത്ഥന. 

ജാക്വിലിന്റെ കുറിപ്പ്

ഈ രാജ്യവും ഇവിടത്തെ ആളുകളും എനിക്ക് വളരെ അധികം സ്‌നേഹവും ബഹുമാനവും തന്നിട്ടുണ്ട്. ഇതില്‍ എന്റെ മാധ്യമ സുഹൃത്തുക്കളും ഉള്‍പ്പെടും. ഞാനിപ്പോള്‍ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പക്ഷേ എന്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്നെ മനസിലാകുമെന്ന് ഉറപ്പുണ്ട്. ആ വിശ്വാസത്തോടെ ഞാനെന്റെ മാധ്യമ സുഹൃത്തുക്കളോട് എന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നങ്ങളിത് ചെയ്യില്ലല്ലോ, എന്നോടും നിങ്ങളിത് ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നീതിനടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി- ജാക്വിലിന്‍ കുറിച്ചു.

200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്

സുകേഷ് പ്രതിയായ 200 കോടി കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ താരം അന്വേഷണം നേരിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ജാക്വിലിനെ ഇഡി ചോദ്യം ംചെയ്തിരുന്നു. സണ്‍ ടിവിയുടെ ഉടമയാണ് എന്നു പറഞ്ഞാണ് സുകേഷ് തന്നെ സമീപിച്ചത് എന്നാണ് ജാക്വിലിന്‍ മൊഴി നല്‍കിയത്. താരത്തിന് കോടിക്കണക്കിന് രൂപയുടെ സമ്മാനം നല്‍കിയതായും റിപ്പോര്‍്ട്ടുകളുണ്ട്. ജാക്വിലിനുമായി അടുപ്പത്തിലായിരുന്നു എന്ന വിവരം സുകേഷ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കേസുമായി ഇതിന് ബന്ധമൊന്നുമില്ലെന്നും മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com