രണ്ട് മൂന്ന് മാസമായി തന്നെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പൊലീസ് പിടികൂടിയെന്ന് നടൻ ടിനി ടോം. എറണാകുളം ആലുവയിലുള്ള സൈബർ സെല്ലിന്റെ ഓഫിസിലിരുന്ന് ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് ടിനി ഇക്കാര്യം പങ്കുവച്ചത്. പരാതി നൽകി 10 മിനിറ്റിനുള്ളിൽ യുവാവിനെ പിടിച്ചെന്നും ഷിയാസ് എന്ന പേരുള്ള വ്യക്തിയാണ് സംഭവത്തിന് പിന്നിലെന്നും ടിനി പറഞ്ഞു.
മാസങ്ങളായി അയാൾ ഫോണിൽ വിളിച്ച് അസഭ്യം പറയുകയാണ്. വിളിക്കുന്ന നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ അടുത്ത നമ്പറിൽനിന്ന് വിളിക്കും. താൻ തിരിച്ച് ക്ഷുഭിതനായി സംസാരിക്കുന്നത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നും ഒരുതരത്തിലും രക്ഷയില്ലെന്നു കണ്ടതോടെയാണ് സൈബർ സെല്ലിൽ പരാതി നൽകാൻ എത്തിയതെന്നും ടിനി പറഞ്ഞു.
ഷിയാസിന്റെ ഭാവി ഓർത്ത് കേസ് പിൻവലിച്ചെന്നും ടിനി പറഞ്ഞു. ചെറിയ മാനസിക പ്രശ്നമുള്ളയാളാണെന്ന് അറിയാൻ കഴിഞ്ഞു. അവന്റെ ഭാവിയെ ഓർത്താണ് കേസ് പിൻവലിച്ചതെന്നും നടൻ അറിയിച്ചു. ട്രോളുകളും വിമര്‍ശനങ്ങളുമൊക്കെ നല്ലതാണ് പക്ഷെ ഉപദ്രവിക്കരുത്. മറ്റുള്ളവരെ ഉപദ്രവിക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് ഒന്നും ലഭിക്കില്ല, ടിനി ലൈവിൽ പറഞ്ഞു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ഓഫീസര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായി ടിനി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ