നടൻ ടിനി ടോമിനെ മാസങ്ങളായി ഫോണിൽ വിളിച്ച് അസഭ്യം പറയുന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് പൊലിസ് പിടിയിലാകുന്നത്. ഈ വിവരം പങ്കുവച്ചുകൊണ്ട് താരമൊരു വിഡിയോ ഷെയർ ചെയ്തിരുന്നു. ഷായാസ് എന്ന് പേരുള്ള ഒരു യുവാവാണ് അറസ്റ്റിലായത്. അതിനു പിന്നാലെ നടനും മോഡലുമായ ഷിയാസ് കരീം ആണെന്ന തരത്തിലുള്ള പ്രചരണങ്ങളുണ്ടായി. ഇപ്പോൾ തന്നെ ഫോണിൽ വിളിച്ച് ശല്യം ചെയ്തത് ഷിയാസ് കരീം അല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ടിനി ടോം.
ഷിയാസ് കരീം എന്റെ സഹോദരനാണ്
‘എന്നെ ഫോണില്‍ വിളിച്ച് ഒരാള് ചീത്ത പറഞ്ഞ ആളുടെ പേര് ഷിയാസ് എന്നാണ്. അത് ഷിയാസ് കരീം അല്ല. ഷിയാസ് കരീം എന്റെ സഹോദരനാണ്. ആരും തെറ്റിദ്ധരിക്കരുത്.’–ലൈവ് വിഡിയോയിലൂടെ ടിനി വ്യക്തമാക്കി. ഷിയാസിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയാണ് ടിനി ടോം വിശദീകരണവുമായി എത്തിയത്. ഷിയാസ് കരീമും ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘അത് ഞാന്‍ അല്ല നിങ്ങള്‍ക്ക് ആള്‍ മാറി എന്നാണ് തോന്നുന്നത്’ എന്ന് കുറിച്ചു കൊണ്ടാണ് ടിനി ടോമിന്റെ വിശദീകരണ വിഡിയോ ഷിയാസ് പങ്കുവച്ചത്.
മൂന്നു മാസമായി ശല്യം, പരാതി നൽകി പത്തു മിനിറ്റിൽ ആൾ പിടിയിൽ
മൂന്നു മാസത്തോളമായി ടിനി ടോമിനെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്ത ഷിയാസ് എന്ന യുവാവാണ് പിടിയിലായത്. മാസങ്ങളായി അയാൾ ഫോണിൽ വിളിച്ച് അസഭ്യം പറയുകയാണ്. വിളിക്കുന്ന നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ അടുത്ത നമ്പറിൽനിന്ന് വിളിക്കും. താൻ തിരിച്ച് ക്ഷുഭിതനായി സംസാരിക്കുന്നത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നും ഒരുതരത്തിലും രക്ഷയില്ലെന്നു കണ്ടതോടെയാണ് സൈബർ സെല്ലിൽ പരാതി നൽകാൻ എത്തിയതെന്നും ടിനി പറഞ്ഞു. പരാതി നൽകി പത്ത് മിനിറ്റിൽ തന്നെ ആളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മാനസിക പ്രശ്‌നമുള്ള ചെറിയ പയ്യന്‍ ആയതിനാല്‍ കേസ് പിന്‍വലിച്ചതായും ടിനി ടോം വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ