സാമന്തയുടേയും നാഗചൈതന്യയുടേവും വിവാഹമോചനത്തെക്കുറിച്ചുള്ള നടൻ നാഗാർജുനയുടെ വാക്കുകൾ കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടത് സാമന്തയാണ് എന്ന് നാഗാർജുന പറഞ്ഞതായാണ് വാർത്തകൾ വന്നത്. എന്നാൽ ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. താൻ പറഞ്ഞുവെന്ന് പ്രചരിക്കുന്ന വാർത്തകൾ വ്യാജവും അസംബന്ധവുമാണെന്നാണ് നാഗാർജുന ട്വീറ്റ് ചെയ്തത്.
നാഗാർജുനയുടെ ട്വീറ്റ്
'സാമൂഹിക മാധ്യമങ്ങളിലും ഇലക്ട്രോണിക് മീഡിയയിലും സാമന്തയുടെ നാഗചൈതന്യയുടെയും വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അസംബന്ധവുമാണ്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു'.- നാഗാര്‍ജുന ട്വിറ്ററിലൂടെ പറഞ്ഞു.
വ്യാജവാർത്ത ഇങ്ങനെ
സാമന്തയാണ് ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടതെന്നും മകന് വിഷമമുണ്ടായിരുന്നു എന്നും നാഗാർജുന ഒരു അഭിമുഖതത്തിൽ പറഞ്ഞതായാണ് വാർത്തകൾ വന്നത്. ''നാഗചൈതന്യ സാമന്തയുടെ തീരുമാനത്തോടൊപ്പം നിന്നു. എന്നാൽ അദ്ദേഹത്തിന് എന്നെക്കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെക്കുറിച്ചും ആലോചിച്ച് വിഷമമുണ്ടായിരുന്നു. നാല് വർഷം ഒരുമിച്ച് ജീവിച്ചവരാണവർ. നല്ല അടുപ്പമായിരുന്നു. 2021 ൽ പുതുവത്സരം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. അതിന് ശേഷമായിരിക്കാം അവർ തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല'' എന്നായിരുന്നു പ്രചരിച്ചത്. ഇത് വലിയ വാർത്തയായതിന് പിന്നാലെയാണ് വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് സൂപ്പർതാരം തന്നെ രംഗത്തെത്തിയത്.
നാലു വർഷത്തെ ദാമ്പത്യം
അടുത്തിടെ നാഗചൈതന്യ വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ആ സമയത്ത് തങ്ങൾ രണ്ടുപേരുടെ നല്ലതിനും വേണ്ടിയെടുത്ത ഏറ്റവും മികച്ച പരിഹാരമായിരുന്നു വിവാഹമോചനമെന്നാണ് താരം പറഞ്ഞത്. ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യവും വിവാഹമോചനം സ്ഥിരീകരിക്കുന്നത്. നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേര്‍പിരിയല്‍. 2018 ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ