അമേരിക്കൻ നടനും സംവിധായകനുമായ മോർഗൻ ഫ്രീമാന്റെ മുഖവുമായി വടകര സഹകരണ ആശുപത്രിയിലെ ചര്‍മ്മരോഗ വിഭാഗത്തിന്‍റെ പരസ്യം. അരിമ്പാറയും പാലുണ്ണിയും നീക്കം ചെയ്യാനുള്ള പരസ്യത്തിലാണ് ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ വിഖ്യാത നടന്റെ ചിത്രം ഉപയോഗിച്ചത്. പരസ്യ ബോർഡ് സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾക്ക് വഴിവച്ചതിനു പിന്നാലെ ആശുപത്രി അധികൃതർ ബോർഡ് നീക്കി.
തെറ്റ് മനസിലാക്കിയത് വൈറലായതിന് ശേഷം
അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്കിന്‍ ടാഗ് എന്നിവ ഒപിയില്‍ വച്ച് തന്നെ നീക്കം ചെയ്യുന്നു എന്നാണ് പരസ്യ ബോർഡിൽ എഴുതിയിരുന്നു. ആശുപത്രിയ്ക്ക് മുന്നിൽ സ്ഥാപിച്ച ബോർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ മാത്രമാണ് ആശുപത്രി അധികൃതർക്ക് തെറ്റ് മനസിലായത്. വംശീയപരമായ അധിക്ഷേപ സ്വഭാവുമള്ളതാണ് ബോര്‍ഡ് എന്നാണ് ആശുപത്രിക്ക് നേരെ ഉയരുന്ന വിമർശനം.
അറിയാതെ പറ്റിയ തെറ്റെന്ന് വിശദീകരണം
എന്നാൽ അറിയാതെ പറ്റിയ തെറ്റാണ് എന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. പരസ്യം തയ്യാറാക്കിയത് പുറത്തുനിന്നുള്ള ഒരു പരസ്യ ഏജന്‍സ്യാണെന്നും അവര്‍ക്ക് ചിത്രത്തിലുള്ളത് ആരാണെന്നും അറിയാതെ പോയതാണ് ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിച്ചതിന് പിന്നിലെന്ന് ആശുപത്രിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം വ്യക്തമാക്കി. ഇന്‍റര്‍നെറ്റില്‍ നിന്ന് ചര്‍മ്മ രോഗങ്ങളുടെ ലക്ഷണങ്ങള്‍ അടങ്ങിയ ചിത്രം തിരഞ്ഞപ്പോള്‍ ലഭിച്ച ചിത്രം ഉപയോഗിച്ചതില് വന്ന പിഴവാണ്. സംഭവിച്ചത് ഗുരുതരമായ തെറ്റാണ്. അതില്‍ ക്ഷമാപണം നടത്തുന്നു. ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ പരസ്യ ബോര്‍ഡ് ശനിയാഴ്ച തന്നെ നീക്കിയെന്നും വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ