'ലാലേട്ടൻ ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകൾ പോയോ എന്ന്, എല്ലാവരേയും കയറ്റിവിട്ട ശേഷമേ അദ്ദേഹം പോകൂ'; ഉർവശി

'ഒരു വ്യക്തി ഉണ്ടാക്കിയ വേദനകൾ വെച്ച് മുഴുവൻ പുരുഷന്മാരെയും തള്ളി പറയാൻ കഴിയില്ല'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

സിനിമാ മേഖലയിൽ എല്ലാ കാലഘട്ടത്തിലും സ്ത്രീകൾക്ക് ശല്യങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ഉർവശി. താരസംഘടനയായ അമ്മയുടെ വനിതാദിനാഘോഷം 'ആര്‍ജ്ജവ 2022'ൽ സംസാരിക്കുകയായിരുന്നു താരം. ഒരുപാട് പുരുഷന്മാർ നമ്മുടെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അതൊക്കെ വിസ്മരിച്ച് ഏതെങ്കിലും ഒരു വ്യക്തി ഉണ്ടാക്കിയ വേദനകൾ വെച്ച് മുഴുവൻ പുരുഷന്മാരെയും തള്ളി പറയാൻ കഴിയില്ലെന്നും ഉർവശി പറഞ്ഞു. 

ഷൂട്ടിങ് സെറ്റിലെ മോഹൻലാലിന്റെ ഇടപെടലിനെക്കുറിച്ചും ഉർവശി വാചാലയായി. സെറ്റിലെ അവസാന സ്ത്രീയേയും വണ്ടി കയറ്റിയതിനു ശേഷം മാത്രമാണ് മോഹൻലാൽ പോയിരുന്നത് എന്നാണ് താരം പറഞ്ഞത്. എല്ലാ കാലഘട്ടത്തിലും ശല്യങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഞാനൊക്കെ അഭിനയിക്കാൻ വന്നിരുന്ന സമയത്ത് ഒരു ലൊക്കേഷനിൽ നിന്ന് പോകാൻ ഇന്നത്തെ പോലെ ഓരോരുത്തർക്കും പോകാൻ വാഹന സൗകര്യം ഒന്നുമില്ല. ലാലേട്ടൻ ഷൂട്ടിംഗ് കഴിഞ്ഞാൽ ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകൾ പോയോ എന്നാണ്. ഞാൻ എന്നല്ല ചെറിയ വേഷം ചെയ്യുന്നവർ ആയാൽ പോലും അവരെ വണ്ടിയിൽ കയറ്റി വിട്ട ശേഷം മാത്രമേ അദ്ദേഹം പോവുകയുള്ളു. അങ്ങനെ സഹപ്രവർത്തകർക്കിടയിൽ തന്നെ പരസ്പരം സംരക്ഷിക്കാനുള്ള മനസ്സുണ്ടായിരുന്നു. - ഉർവശി വ്യക്തമാക്കി.

ചില കൃമികളൊക്കെ അന്നും ഇന്നും ഉണ്ടെന്നും അതിനെ വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ലളിതചേച്ചിയെപ്പോലുള്ളവരും ഉണ്ടായിരുന്നുവെന്നും ഉർവശി പറഞ്ഞു. കലൂരിലുള്ള 'അമ്മ' ഓഫീസില്‍ നടന്ന പരിപാടിയില്‍ മുന്‍ മന്ത്രി കെ കെ ശൈലജയായിരുന്നു വിശിഷ്ടാതിഥി. സംഘടനയുടെ വൈസ് പ്രസിഡന്റ് ശ്വേതാ മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ഷബാനിയ അജ്മല്‍, രചന നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന നടിമാരെ ആദരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com