കൃഷ്ണകുമാറും കുടുംബവും വാക്കുപാലിച്ചു, 9 ആദിവാസി കുടുംബങ്ങൾക്ക് ശൗചാലയം നിർമിച്ചു നൽകി

'അവിടുത്തെ കൊച്ചു കുഞ്ഞുങ്ങൾക്ക് ശൗചാലയം ഉപയോഗിക്കാൻ അറിയില്ല. ഇനി പഠിപ്പിച്ചു കൊടുക്കണം'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

വിതുര വലിയകാല ആദിവാസി മേഖലയിലെ ഒൻപതു കുടുംബങ്ങൾക്കായി ശൗചാലയം നിർമിച്ചു നൽകി നടൻ കൃഷ്ണകുമാറും കുടുംബവും. ഭാര്യ  സിന്ധുവും രണ്ടാമത്തെ മകൾ ദിയയും ചേർന്ന് ആരംഭിച്ച ആഹാദിഷിക ഫൗണ്ടേഷൻന്റെ നേതൃത്വത്തിൽ ശൗചാലയങ്ങൾ നിർമിച്ചത്. ‘അമ്മുകെയർ’ എന്ന സന്നദ്ധ സംഘടനയ്ക്കൊപ്പം ചേർന്നായിരുന്നു ഇവരുടെ പ്രവർത്തനം. കൃഷ്ണകുമാറും കുടുംബവും ഒന്നിച്ചെത്തി കുടുംബങ്ങൾക്ക് ശൗചാലയം കൈമാറി. കൃഷ്ണകുമാർ തന്നെയാണ് ശൗചാലയം നിർമിച്ച വിവരം ആരാധകരെ അറിയിച്ചത്. 

വലിയകാല ട്രൈബൽ സെറ്റ്‌ലെമെന്റിലെ 32 കുടുംബങ്ങൾ ശൗചാലയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിൽ നിന്ന് സ്ത്രീകൾ മാത്രം താമസിക്കുന്നതും, ആരോഗ്യ പ്രശ്നങ്ങൾ ഉള്ള പ്രായം ചെന്നവരുമായ 9 വീട്ടുകാരെ തെരഞ്ഞെടുത്താണ് ശൗചാലയം നിർമിച്ചത്. അവിടത്തെ കുഞ്ഞുങ്ങൾക്ക് ശൗചാലയം ഉപയോ​ഗിക്കാനറിയില്ലെന്നും ഇനി പഠിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൃഷ്ണകുമാറിന്റെ കുറിപ്പ് വായിക്കാം

നമസ്കാരം സഹോദരങ്ങളെ. 
      കഴിഞ്ഞ ദിവസം ദൈവം എനിക്കും കുടുംബത്തിനും ഒരുപാട് സന്തോഷം തന്നു. നന്ദി 
      രണ്ടു മാസം മുൻപ് സേവാഭാരതിയുടെ വനപാലകനായ എന്റെ സുഹൃത്ത്‌ വിനു, വിതുര വലിയകാല ട്രൈബൽ സെറ്റ്‌ലെമെന്റിലെ 32 കുടുംബങ്ങളുടെ ശൗചാലയവുമായി ബന്ധപ്പെട്ട ഒരു വിഷയം പറയുകയും, തുടർന്നു അവിടം സന്ദർശിച്ചു അവിടുത്തെ സഹോദരങ്ങളിൽ നിന്നും നേരിട്ടു വിവരങ്ങൾ ശേഖരിച്ചു. ഒടുവിൽ സ്ത്രീകൾ മാത്രം താമസിക്കുന്നതും, ആരോഗ്യ പ്രശ്നങ്ങൾ ഉള്ള പ്രായം ചെന്നവരുമായ 9 വീട്ടുകാരെ തിരഞ്ഞെടുത്തു, ഭാര്യ  സിന്ധുവും രണ്ടാമത്തെ മകൾ ദിയയും ചേർന്ന് ആരംഭിച്ച ആഹാദിഷിക ഫൌണ്ടേഷൻന്റെ നേതൃത്വത്തിൽ ശൗചാലയങ്ങൾ നിർമ്മിച്ചു ഈ മാസം 15നു കൈമാറാൻ സാധിച്ചു.
       വലിയകാലയിലെ സഹോദരങ്ങൾക്കുണ്ടായ സന്തോഷം ഞങ്ങളിൽ ഉണ്ടാക്കിയ വികാരം പറഞ്ഞറിയിക്കാൻ കഴിയില്ല.. ഈ അവസരത്തിൽ അമ്മുകെയറിന്റെയും ലോകമൊട്ടുക്കു ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മോഹൻജി ഫോണ്ടഷന്റെയും സ്ഥാപകനും എന്റെ സഹോദരതുല്യനായ ശ്രീ മോഹൻജിയോട് ഞങ്ങൾക്ക് തന്ന എല്ലാ പിന്തുണക്കും സഹായങ്ങൾക്കും നന്ദി പറയുന്നു. 
      ഇന്നലെ വിനുവുമായി ഫോണിൽ സംസാരിച്ചപ്പോൾ വലിയകാലയിലെ വീട്ടുകാർ ആകെ സന്തോഷത്തിലാണ് ഒപ്പം ഒരു പ്രശ്നവും.. അവിടുത്തെ കൊച്ചു കുഞ്ഞുങ്ങൾക്ക് ശൗചാലയം ഉപയോഗിക്കാൻ അറിയില്ല. ഇനി പഠിപ്പിച്ചു കൊടുക്കണം.. അത്ഭുതവും വിഷമവും തോന്നി..രാത്രി മക്കളോടൊത്തിരുന്നപ്പോൾ ചില കാര്യങ്ങൾ പറഞ്ഞു.. നമ്മൾ രാവിലെ ഉറക്കമെണീറ്റ്  ഒരു സ്വിച്ചിടുമ്പോൾ ലൈറ്റ് കത്തുന്നു, ബ്രഷ് ഉണ്ട്, പേസ്റ്റുണ്ട്, പൈപ്പ് തിരിച്ചാൽ വെള്ളമുണ്ട്, കുളികഴിഞ്ഞു വന്നാൽ അലമാരയിൽ ധാരാളം വസ്ത്രങ്ങളുണ്ട്..... ഓർത്താൽ ചെറിയ കാര്യങ്ങൾ.. എന്നാൽ ഇതൊന്നും ഇല്ലാതെ ഭൂമിയിൽ കോടിക്കണക്കിനു മനുഷ്യരുണ്ട്.. അവരെ കുറിച്ചൊർത്താൽ നമുക്ക് ദൈവം തന്നിരിക്കുന്നു സൗഭാഗ്യങ്ങൾ എണ്ണിയാൽ തീരില്ല..
      ദൈവം നമുക്ക് ചെയ്തു തന്ന ഉപകാരങ്ങൾ സ്മരിച്ചു നന്ദി പറയാനായി ഇന്നുരാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയി.. നന്ദി അറിയിച്ചു അതീവ സന്തുഷ്ടമായി  വീട്ടിലേക്ക് മടങ്ങി..
 കാറിലിരിക്കുമ്പോൾ THE SECRET എന്ന പുസ്തകത്തിലെ ഒരു വരി ഓർമ വന്നു..
 GRATITUDE IS RICHES, COMPLAINT IS POVERTY..
ഉപകാരസ്മരണ ധനമാണ്... പരാതി ദാരിദ്യവും....
അതിനാൽ ദൈവം നമുക്കു സമ്മാനിച്ച സൗഭാഗ്യങ്ങൾക്ക്  നന്ദി പറഞ്ഞു സന്തുഷ്ടമായി ജീവിക്കാം.. ഏവർക്കും നന്മകൾ നേരുന്നു..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com