'വിനായകന്റെ ഏറ് എന്റെ ദേഹത്ത് കൊള്ളില്ല, അതിന് ഈ ജന്മവും മതിയാകില്ല'; രഞ്ജിത്ത്

ഇവന്‍ ആരെ ഉദ്ദേശിച്ചാണ് ഇത് എറിഞ്ഞത് എന്ന് ആദ്യം മനസിലാക്കിയാല്‍ നന്നായിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

വിനായകന്റെ വിമർശനങ്ങൾ തനിക്ക് കൊണ്ടില്ലെന്ന് സംവിധായകൻ രഞ്ജിത്ത്. അതിന് വിനായകൻ കുറേ അധികം ശ്രമിക്കണമെന്നും ഈ ജന്മം മതിയാവില്ലെന്നും രഞ്ജിത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിനായകൻ നടത്തിയ പ്രസ്താവനയിലാണ് രഞ്ജിത്തിന്റെ പ്രതികരണം. 

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തിന് ഭാവന എത്തിയതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനെതിരെ വിനായകൻ രം​ഗത്തെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ  നടന്‍ ദിലീപിനെ രഞ്ജിത്ത് ജയിലില്‍ കാണാന്‍ പോയ ചിത്രമാണ് വിനായകൻ പങ്കുവച്ചത്. പോസ്റ്റ് ചർച്ചയായതിന് പിന്നാലെ ചിത്രം പിൻവലിക്കുകയും ചെയ്തു. ഇതേക്കുറിച്ച് പത്രസമ്മേളനത്തിൽ വിനായകനോട് ചോദിച്ചപ്പോൾ 'അത് കൊള്ളേണ്ടവര്‍ക്ക് കൊണ്ടു' എന്നായിരുന്നു മറുപടി. അതിനു പിന്നാലെയാണ് മറുപടിയുമായി വിനായകൻ രം​ഗത്തെത്തിയത്.

'ഇവന്‍ ആരെ ഉദ്ദേശിച്ചാണ് ഇത് എറിഞ്ഞത് എന്ന് ആദ്യം മനസിലാക്കിയാല്‍ നന്നായിരുന്നു. ഇവന്‍ എന്നെ ഉദ്ദേശിച്ചാണെങ്കില്‍ വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. അതിന് വിനായകന്‍ കുറേ അധികം ശ്രമിക്കേണ്ടി വരും. അതിന് ഈ ജന്മവും മതിയാകില്ല.', എന്നാണ് രഞ്ജിത്ത് പറഞ്ഞത്. 

ദിലീപിനെ താൻ പിന്തുണച്ചിട്ടില്ലെന്നും യാദൃശ്ചികമായാണ് ജയിലിൽ പോയതെന്നും രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. ജയിലില്‍ ദിലീപിനെ കാണാന്‍ തീരുമാനിച്ച് പോയതല്ല. നടന്‍ സുരേഷ് കൃഷ്ണയ്‌ക്കൊപ്പം പോയതാണ്. ജയലില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതിനാണ് അകത്തേക്ക് പോയത്. അതില്‍ ഒരു തെറ്റും താന്‍ കാണുന്നില്ലെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com