'രാജ രാജ ചോളൻ ഹിന്ദു രാജാവല്ല, ആ കാലഘട്ടത്തിൽ ഹിന്ദു മതം പോലുമില്ല'; വെട്രിമാരനെ പിന്തുണച്ച് കമൽഹാസനും
മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിൽ രാജ രാജ ചോളനെ ഹിന്ദു രാജാവാക്കുകയാണെന്ന സംവിധായകൻ വെട്രിമാരന്റെ പ്രതികരണം വലിയ ചർച്ചയായിരുന്നു. ഇപ്പോൾ വെട്രിമാരനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ കമൽ ഹാസൻ. രാജ രാജ ചോളൻ ഹിന്ദു രാജാവ് അല്ലെന്നും ആ സമയത്ത് ഹിന്ദു മതം പോലുമില്ലെന്നാണ് കമൽഹാസൻ പറഞ്ഞത്.
രാജ രാജ ചോളന്റെ കാലഘട്ടത്തില്‍ ഹിന്ദു മതം എന്ന പേരുപോലുമില്ല. വൈനവം, ശിവം, സമനം എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. ഇവരെ എല്ലാം മൊത്തത്തില്‍ എങ്ങനെ വിളിക്കണം എന്ന് അറിയാത്തതുകൊണ്ട് ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന വാക്കു കൊണ്ടുവന്നത്. തൂത്തുക്കുടിയെ തുടികൊറിന്‍ ആക്കി മാറ്റിയതിനു സമാനമാണ് അത്. - കമല്‍ഹാസന്‍ പറഞ്ഞു.
ആ കാലഘട്ടത്തില്‍ നിരവധി മതങ്ങളുണ്ടായിരുന്നെന്നാണ് താരം പറയുന്നത്. സങ്കല്‍പത്തിലുള്ള ചരിത്രത്തെ ആഘോഷിക്കേണ്ട സമയമല്ല ഇതെന്നും കമല്‍ഹാസന്‍ അഭ്യര്‍ത്ഥിച്ചു. ചരിത്രത്തെ വളച്ചൊടിക്കുകയോ അതിഭാവുകത്വത്തോടെ അവതരിപ്പിക്കുകയോ ഭാഷ പ്രശ്‌നങ്ങള്‍ വരുത്തുകയോ ചെയ്യാതിരിക്കുക എന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്. പൊന്നിയിന്‍ സെല്‍വന്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഇരുന്നായിരുന്നു താരം ചിത്രം കണ്ടത്.
കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ വച്ചാണ് വെട്രിമാരന്‍ രാജ രാജ ചോളന്‍ ഹിന്ദു രാജാവ് അല്ലെന്ന് വ്യക്തമാക്കിയത്. നമ്മുടെ പല സ്വത്വങ്ങളും മായ്ക്കപ്പെടുകയാണ്. തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജ രാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചും ഇത്തരം സംഭവം നടന്നു കൊണ്ടിരിക്കുന്നു. സിനിമയിലും ഇത് സംഭവിക്കുന്നു. സിനിമയില്‍ നിന്ന് പല സ്വത്വങ്ങളും ഇതിനകം നീക്കം ചെയ്യപ്പെട്ടു. നാം നമ്മുടെ സ്വത്വങ്ങളെ സംരക്ഷിക്കണം.- വെട്രിമാരന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ