'പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് ഞാൻ അല്ല, ചെയ്യാത്ത തെറ്റിന് പഴി കേൾക്കുന്നു'; വിഡിയോയുമായി നസ്ലിൻ, പരാതി നൽകി

കാക്കനാട് സൈബര്‍ സെല്ലിന് പരാതി നല്‍കിയതായും നസ്ലിൻ വ്യക്തമാക്കി
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് താൻ അല്ലെന്ന് വ്യക്തമാക്കി നടൻ നസ്ലിൻ ​ഗഫൂർ. ഇതിന്റെ പേരിൽ സൈബർ ആക്രമണം രൂക്ഷമായതിനു പിന്നാലെയാണ് വിശദീകരണവുമായി താരം തന്നെ രം​ഗത്തെത്തിയത്. ഫേയ്സ്ബുക്കിൽ വ്യാജ ഐഡിയുണ്ടാക്കി മറ്റാരോ ആണ് പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് എന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ താരം പറയുന്നു. വിഷയത്തില്‍ കാക്കനാട് സൈബര്‍ സെല്ലിന് പരാതി നല്‍കിയതായും നസ്ലിൻ വ്യക്തമാക്കി. 

സുഹൃത്തുക്കള്‍ സ്‌ക്രീന്‍ ഷോട്ട് അയച്ച് തന്നപ്പോഴാണ് ഇക്കാര്യം അറിയുന്നത്. എന്റെ പേരില്‍ ഏതോ ഒരാള്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഏതോ പോസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായി മോശം കമന്റിടുകയും ചെയ്തു. അതിന്റെ പേരില്‍ ചില പ്രശ്‌നങ്ങള്‍ എനിക്കുണ്ടായി. ഒരുപാട് പേര്‍ വിശ്വസിച്ചിരിക്കുന്നത് ഇത് ഞാന്‍ തന്നെയാണ് ചെയ്തതെന്നാണ്. അങ്ങനെയല്ല അതിന്റെ സത്യാവസ്ഥ. കാക്കനാട് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. - വിഡിയോയിൽ താരം പറയുന്നു. 

ഫേയ്സ്ബുക്കിൽ തനിക്ക് അക്കൗണ്ട് ഇല്ലെന്ന് നസ്ലിൻ വ്യക്തമാക്കി. തന്റെ പേരിൽ ഒരു പേജാണ് ഫേയ്സ്ബുക്കിൽ ഉള്ളതെന്നും അത് കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണെന്നും താരം പറഞ്ഞു. മറ്റാരോ ചെയ്ത കാര്യത്തിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന ആക്രമണത്തിൽ ദുഃഖമുണ്ടെന്നും താരം വ്യക്തമാക്കി. 

എന്റെ ഐഡന്റിറ്റി ഉപയോഗിച്ച് എവിടെ നിന്നോ ആരോ ഒരാള്‍ എന്തോ പറയുന്നതിന് പഴി കേള്‍ക്കേണ്ടി വരുന്നത് വേദനയുള്ള കാര്യമാണ്. 'നിന്റെ സിനിമ ഇനി കാണില്ല', 'നിന്റെ സിനിമ കാണുന്നത് നിര്‍ത്തി എന്നൊക്കെയുള്ള മെസേജ് കണ്ടു. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണം.- താരം പറഞ്ഞു. വ്യാജ കമന്റ് ആണെന്ന് മനസിലാക്കാതെ തനിക്കെതിരെ യൂട്യൂബിൽ വിഡിയോ ഇട്ട ആൾക്കെതിരെയും താരം രം​ഗത്തെത്തി. പൊലീസിൽ പരാതി നൽകിയതിന്റെ റെസീപ്റ്റും താരം പങ്കുവച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com