'ആകെ എല്ലും തോലുമാണല്ലോ?' ബോഡി ഷെയിമിങ് നേരിട്ടു; 'നടിമാരുടെ ശരീരത്തിലേക്ക് സൂം ചെയ്ത് നോക്കുന്നവരുണ്ട്'

നേവലിന് ഇത്രയധികം പ്രാധാന്യം നൽകുന്നത് തികച്ചും പുതിയൊരു കാര്യമായിരുന്നു.
Malavika Mohanan
മാളവിക മോഹനൻഇൻസ്റ്റ​ഗ്രാം
Updated on

ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് മാളവിക മോഹനൻ. മോഹൻലാൽ ചിത്രം ഹൃദയപൂർവം ആണ് മാളവികയുടേതായി ഒരുങ്ങുന്ന മലയാള ചിത്രം. ഇപ്പോഴിതാ താൻ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാളവിക. തന്റെ ആദ്യ സിനിമയായ പട്ടം പോലെ ചെയ്യുന്ന സമയത്ത് തനിക്ക് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നുവെന്നാണ് മാളവിക തുറന്നുപറഞ്ഞത്.

2013 ലാണ് പട്ടം പോലെ റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാൻ ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ ചിത്രം പുറത്തു വന്നതിന് പിന്നാലെ തന്റെ മെലിഞ്ഞ ശരീര പ്രകൃതത്തെ അവഹേളിക്കുന്ന തരത്തിലുള്ള ട്രോളുകൾ ഒരുപാട് വന്നു എന്നും അതെല്ലാം തന്നെ തന്നെ വലിയ രീതിയിൽ ബാധിച്ചിരുന്നുവെന്നും മാളവിക പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മാളവികയുടെ പ്രതികരണം.

"ഞാൻ എന്റെ ആദ്യ സിനിമ പട്ടം പോലെ ചെയ്യുന്ന സമയത്ത് എനിക്ക് 21 വയസായിരുന്നു പ്രായം. ആ സമയത്ത് എന്റേത് ഒരു മെലിഞ്ഞ ശരീര പ്രകൃതം ആയിരുന്നതിനാൽ, അതിന്റെ പേരിൽ എനിക്ക് ഒരുപാട് ട്രോൾ നേരിടേണ്ടി വന്നിരുന്നു. നല്ല മെലിഞ്ഞ ശരീരമായിരുന്നു എനിക്ക് ആ സമയത്ത്. ഇരുപതുകളുടെ പകുതി എത്തിയപ്പോഴാണ് എന്റെ ശരീരം പിന്നീട് മാറി തുടങ്ങിയത്.

പക്ഷേ ഏറ്റവും മോശമായ രീതിയിൽ ആണ് എനിക്ക് എതിരെ അന്ന് ട്രോളുകൾ വന്നത്. ആ സമയത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാം, ട്വിറ്റർ തുടങ്ങിയവ വളരെ വിരളമായിരുന്നു. അതുകൊണ്ട് തന്നെ പ്രധാനമായും ഫെയ്സ്ബുക്കിലാണ് എനിക്ക് അത്തരം ട്രോളുകൾ വന്നത്. എല്ലിൽ തൊലി ചുറ്റിയ പോലെയുണ്ട് തുടങ്ങിയ കമന്റുകളൊക്കെ എനിക്ക് വന്നിരുന്നു. ട്രോൾ ചെയ്യപ്പെട്ടതിൽ ഇതൊക്കെയാണ് അത്യാവശ്യം പറയാൻ പറ്റുന്ന കമന്റുകൾ.

ഒരുപാട് തരംതാഴ്ത്തുന്ന തരത്തിലുള്ള കമന്റുകളാണ് എനിക്ക് വന്നത്. ആ സമയത്ത് അത് എന്നെ വല്ലാതെ ബാധിച്ചിരുന്നു. നമ്മൾ ഒരാളുടെ ശരീരത്തെക്കുറിച്ച് നാണം കെടുത്തി സംസാരിക്കുമ്പോൾ അയാളുടെ ശരീരം മോശമാണെന്ന് അയാൾക്ക് തന്നെ തോന്നാൻ തുടങ്ങും.

അതൊരിക്കലും ഒരു നല്ല കാര്യമല്ല. നിങ്ങൾ അവരെ ബുള്ളി ചെയ്യുകയാണ്. പക്ഷേ ഇപ്പോൾ അതെന്നെ ബാധിക്കാറില്ല. പക്ഷേ ആ സ്റ്റേജിലേക്ക് എത്താൻ നമുക്കൊരു സമയം എടുക്കും".- മാളവിക പറഞ്ഞു. സ്ത്രീകളുടെ ശരീരഘടനയെക്കുറിച്ച് ഓരോ ഇൻഡസ്ട്രിയിലും വ്യത്യസ്തമായ കാഴ്ചപ്പാടാണെന്നും മാളവിക കൂട്ടിച്ചേർത്തു.

"ഞാൻ വണ്ണം വച്ച് മുംബൈയിലേക്ക് ചെന്നാൽ എന്റെ മാനേജർ ചോദിക്കും, നീ വണ്ണം വച്ചല്ലോ? വ്യായാമം നിർത്തിയോ?’ എന്നൊക്കെ. അതേസമയം ഞാൻ നല്ല ഫിറ്റായി, എബിഎസ് ഒക്കെയായി ചെന്നൈയിലേക്ക് വരുമ്പോൾ വണ്ണം വച്ചിരിക്കുന്നതാണ് നല്ലതെന്ന് അവർ പറയും. അതാണ് നിങ്ങൾക്ക് ഭം​ഗി എന്ന് പറയും. അപ്പോൾ എനിക്ക് ഭയങ്കര സംശയമാകും.

ഞാൻ ഫിറ്റായി ഇരിക്കണോ അതോ വണ്ണം വയ്ക്കണോ എന്ന്. ഇപ്പോൾ ആരോഗ്യത്തോടെയിരിക്കുക, ഫിറ്റ് ആയിരിക്കുക എന്നൊരു ഘട്ടത്തിലെത്തി ഞാൻ".- മാളവിക പറഞ്ഞു. അതുപോലെ തെന്നിന്ത്യൻ സിനിമയിൽ നായികമാരുടെ നേവലിന് അമിത പ്രാധാന്യം നൽകുന്നുണ്ടെന്നും അത് തനിക്ക് തികച്ചും പുതിയൊരു കാര്യമായി തോന്നിയെന്നും മാളവിക വ്യക്തമാക്കി.

"ഞാൻ മുംബൈയിൽ വളർന്നതിനാൽ ഇത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. നേവലിന് ഇത്രയധികം പ്രാധാന്യം നൽകുന്നത് തികച്ചും പുതിയൊരു കാര്യമായിരുന്നു. സോഷ്യൽ മീഡിയയിൽ നടിമാരുടെ ചിത്രങ്ങൾ കാണുമ്പോൾ, ചിലർ അവരുടെ ശരീരത്തിലേക്ക് സൂം ചെയ്യുന്നത് കാണാം. നേവലിനോടുള്ള ഭ്രമം വളരെ യാഥാർത്ഥ്യമായ ഒന്നാണെന്നും" മാളവിക വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com