
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം, മദ്രാസ് വഴി അനേകം ബസുകള്‍ മാറി കയറി, ഞാന്‍ അരവിന്ദേട്ടന്‍ (ജി അരവിന്ദന്‍) തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായി കോട്ടയത്ത് എത്തി. ബസുമാറി യാത്ര ചെയ്തതിനാല്‍, ഞാനെത്തുമ്പോഴേക്കും വൈകിപ്പോയിരുന്നു. അപ്പോഴെക്കും, ഷാജിച്ചേട്ടന്റെ അസോസിയേറ്റ് ആയിരുന്ന കെ ജി ജയന്‍ അരവിന്ദേട്ടന്റെ കൂടെ പോയിരുന്നു. ജയന്‍ അവിടെ ഇല്ലാതിരുന്നതിനാല്‍, ഷാജിച്ചേട്ടന്‍ എന്നോട് പഞ്ചവടി പാലത്തിന്റെ സെറ്റില്‍ തുടരാന്‍ പറഞ്ഞു.
മുന്‍പ് കണ്ടുമുട്ടിയിരുന്നെങ്കിലും, ആ നാലഞ്ച് ദിവസം ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ഞങ്ങള്‍ക്കിടയില്‍ അടുത്ത ബന്ധം വളര്‍ത്തി. തുടര്‍ന്ന്, 'മീനമാസത്തിലെ സൂര്യന്‍' (ലെനിന്‍ രാജേന്ദ്രന്‍, 1986), 'ചിദംബരം' (അരവിന്ദന്‍, 1985), 'പ്രിന്‍സിപ്പല്‍ ഒളിവില്‍' (ഗോപികൃഷ്ണ, 1985) തുടങ്ങിയ ചിത്രങ്ങളില്‍ ഞങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
ഈ ബന്ധം കൊണ്ടാണ് എനിക്ക് ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനായി അവസരം ലഭിച്ചത്. മോഹന്റെ 'തീര്‍ത്ഥം' (1987). ആദ്യം ഷാജിച്ചേട്ടനെയായിരുന്നു ആ ചിത്രത്തിന് ഛായാഗ്രാഹകനായി ആലോചിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം തന്നെ മോഹനോട് എന്നെ ശുപാര്‍ശ ചെയ്തു.എന്റെ രണ്ടും മൂന്നും സിനിമകള്‍ 'ഈണം മറന്ന കാറ്റ്' (തോമസ് ജെ ഈശോ, 1988) 'ഒരേ തൂവല്‍ പക്ഷികള്‍' (ചിന്താ രവി, 1988) ആദ്യം ഷാജിച്ചേട്ടനു പറഞ്ഞു വെച്ചതായിരുന്നു. അവയും അദ്ദേഹം എനിക്കു വിട്ടു തന്നു.
അതിനുശേഷമാണ് 'പിറവി'. ഷാജിച്ചേട്ടന്റെ ആദ്യ സംവിധാന സംരംഭം. എന്റെ നാലാമത്തെ സ്വതന്ത്ര ചിത്രം.എന്റെ മുമ്പത്തെ ജോലികള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍, അദ്ദേഹം എന്നെ പൂര്‍ണ്ണമായും വിശ്വസിച്ചു. 'പിറവി' ഓരോ അര്‍ത്ഥത്തിലും വഴിത്തിരിവായി മാറി. നിര്‍മ്മാണത്തിലും ഛായാഗ്രഹണത്തിലും സൗണ്ട് എന്‍ജിനിയറിങ്ങിലും എഡിറ്റിങ്ങിലും. എല്ലാം സ്വാഭാവികമായി നടന്നു, പ്രകൃതിയും നമ്മെ സഹായിച്ചു.
സംവിധായകന്‍ ഷോട്ട് ഘടനയും ക്യാമറാ മൂവ്‌മെന്റും നിര്‍ണ്ണയിക്കുമ്പോള്‍, ഒരു രംഗത്തിന്റെ ആത്മാവായ Lighting ഛായാഗ്രാഹകന്റെ ഏറ്റവും വ്യക്തിഗതമായ പ്രകടനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഷാജിച്ചേട്ടന്‍ അതില്‍ ഇടപെടാതെ എനിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചു. ഒരിക്കല്‍ മാത്രം ചെറിയൊരു നിര്‍ദ്ദേശം മാത്രം ഉണ്ടായിരുന്നു.
'പിറവി'ക്ക് ശേഷം ഞങ്ങള്‍ക്ക് വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാനായില്ല.'പിറവി'യുടെ വിജയത്തോടെ എനിക്ക് കേരളത്തിനകത്തും പുറത്തും നിരവധി അവസരങ്ങള്‍ ലഭിച്ചു. എപ്പോഴും വീണ്ടും ഒന്നിക്കാന്‍ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ അത് നടക്കാതെ പോയി.അത് എന്നും എന്റെ മനസ്സില്‍ ഒരു ദു:ഖമായി തുടരുന്നു.
അവസാനം കണ്ടപ്പോള്‍, ജീവിച്ചിരിക്കുന്ന ദിവസങ്ങള്‍ എത്ര കുറവാണെന്നും, ആരോടും വൈരാഗ്യം സൂക്ഷിക്കാതെ ജീവിക്കാന്‍ ഷാജിച്ചേട്ടന്‍ സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിച്ചു.
(ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കൊച്ചി ബ്യൂറോ ചീഫ് രാജേഷ് എബ്രഹാമിനോട് പറഞ്ഞതില്‍ നിന്ന്)
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ