
സംവിധായകൻ വെട്രിമാരന് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷന്റെ വക്കീൽ നോട്ടീസ്. വെട്രിമാരൻ നിർമിക്കുന്ന പുതിയ ചിത്രമായ ബാഡ് ഗേൾസിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സിനിമയിൽ ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചത്. നാടാര്‍ സംഘവും തമിഴ്നാട് ബ്രാഹ്‌മണ അസോസിയേഷനുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് നിവേദനം നല്‍കിയത്. വർഷ ഭരത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിനെതിരെ വിമർശനം ശക്തമായിരുന്നു. സ്കൂൾ കുട്ടികളെ ചിത്രത്തിൽ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് നാടാർ സംഘം നിവേദനത്തിൽ പറയുന്നു. സിനിമയിലെ നായിക തെറ്റായ വഴിയില്‍ സഞ്ചരിക്കുന്ന ബ്രാഹ്മണ വിദ്യാര്‍ഥിനിയാണെന്നും സമുദായത്തെ മനഃപൂര്‍വം അപമാനിക്കാനാണ് ഇതിലൂടെ ശ്രമിച്ചതെന്നും ബ്രാഹ്‌മണ അസോസിയേഷന്‍ ആരോപിച്ചു.
ഇത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബ്രാഹ്മണ വിഭാഗം പരിഹസിക്കപ്പെടാന്‍ ഇടയാക്കുമെന്നും ജാതി അടിസ്ഥാനത്തിലുള്ള വിഭജനത്തിനും കാരണമാകുമെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി. സ്ത്രീകളെ അമ്മയായും ദൈവമായും കാണുന്ന തമിഴ്‌നാട്ടില്‍ ഇത്തരം സാംസ്‌കാരിക അവഹേളനമുണ്ടാക്കുന്ന സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നും സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വെട്രിമാരനൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വർഷയുടെ ആദ്യ ചിത്രവും കൂടിയാണ് ബാഡ് ഗേൾ. അഞ്ജലി ശിവരാമൻ, ഹൃദു ഹാറൂൺ, ശരണ്യ രവിചന്ദ്രൻ, ശാന്തിപ്രിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക