പൊന്നിയിന്‍ സെല്‍വന്‍ കോപ്പി റൈറ്റ് കേസ്; എആര്‍ റഹ്മാനും സഹനിര്‍മാതാക്കളും 2 കോടി കെട്ടിവയ്ക്കണം; കോടതി വിധിക്ക് സ്‌റ്റേ

ജസ്റ്റിസുമാരായ സി ഹരി ശങ്കര്‍, അജയ് ദിഗ്‌പോള്‍ എന്നിവരടങ്ങിയ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് സിംഗിള്‍ ബഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തത്.
AR Rahman
എആര്‍ റഹ്മാന്‍
Updated on

ന്യുഡല്‍ഹി: പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ 'വീര രാജ വീര' എന്ന ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന കേസില്‍ പണം കെട്ടിവയ്ക്കണമെന്ന ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് സ്‌റ്റേ. പകര്‍പ്പവകാശ ലംഘന കേസില്‍ സംഗീത സംവിധായകന്‍ എആര്‍ റഹ്മാനും സിനിമയുടെ സഹനിര്‍മ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു നിര്‍ദേശം. ജസ്റ്റിസുമാരായ സി ഹരി ശങ്കര്‍, അജയ് ദിഗ്‌പോള്‍ എന്നിവരടങ്ങിയ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് സിംഗിള്‍ ബഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തത്.

സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് റഹ്മാന്‍ മെയ് 23ന് അപ്പീല്‍ നല്‍കിയിരുന്നു. എല്ലാ ഒടിടി, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഗാനത്തോടൊപ്പമുള്ള നിലവിലുള്ള ക്രെഡിറ്റ് സ്ലൈഡ് മാറ്റാനും കോടതി നിര്‍ദ്ദേശവും സ്‌റ്റേ ചെയ്തിട്ടുണ്ട്. കോടതിച്ചെലവായി രണ്ടുലക്ഷം രൂപ ഫയാസ് വസിഫുദ്ദീന്‍ ദാഗറിന് നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

'വീര രാജ വീര' ഗാനം പ്രശസ്ത ധ്രുപത് സംഗീതജ്ഞരായ നാസിര്‍ ഫയാസുദ്ദീന്‍ ദാഗറും സഹോദരന്‍ സഹൈറുദ്ദീന്‍ ദാഗറും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ 'ശിവ സ്തുതി' ഗാനത്തിന്റെ പകര്‍പ്പ് ആണെന്നായിരുന്നു കോടതിയുടെ നീരിക്ഷണം. ക്ലാസിക്കല്‍ ഗായകനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറാണ് പരാതി നല്‍കിയത്.

1970 കളില്‍ ജൂനിയര്‍ ഡാഗര്‍ ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന തന്റെ അച്ഛനും അമ്മാവനും ചേര്‍ന്നാണ് ശിവ സ്തുതി രചന സൃഷ്ടിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗര്‍ വാദിച്ചത്. 1989 ലും 1994 ലും പിതാവിന്റെയും അമ്മാവന്റെയും മരണശേഷം, നിയമപരമായ അവകാശികള്‍ക്കിടയില്‍ ഉണ്ടായ കുടുംബ ഒത്തുതീര്‍പ്പിലൂടെ പകര്‍പ്പവകാശം തനിക്ക് കൈമാറിയതായി അദ്ദേഹം അവകാശപ്പെട്ടു. തന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് എആര്‍ റഹ്മാന്‍ ഈ ഗാനം ചിത്രത്തില്‍ ഉപയോഗിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com