
ബോളിവുഡ് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ദീപിക പദുക്കോണും രൺവീർ സിങും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 ലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ വർഷം ദമ്പതികൾക്ക് ഒരു കുഞ്ഞും ജനിച്ചു. ദുവ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് ദീപികയിപ്പോൾ. ഏതാനും മാസങ്ങൾക്കുള്ളിൽ അഭിനയത്തിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പുകളിലാണിപ്പോൾ നടി.
ഇപ്പോഴിതാ ഗര്‍ഭകാലത്ത് താൻ അഭിമുഖീകരിച്ച ശാരീരിക പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദീപിക. അവസാനത്തെ രണ്ട് മാസങ്ങൾ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നുവെന്നും പ്രസവ ശേഷം പഴയ ശരീരത്തിലേക്ക് തിരിച്ചു പോവുക എന്നുള്ളത് തന്റെ പരിഗണനയിൽ പോലും ഉണ്ടായിരുന്നില്ല എന്നാണ് അടുത്തിടെ ഒരഭിമുഖത്തിൽ ദീപിക തുറന്നു പറഞ്ഞത്.
"ഗര്‍ഭകാലത്തെ എട്ട്, ഒന്‍പത് മാസങ്ങളില്‍ ഒരുപാട് ബുദ്ധിമുട്ടിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. വേദനിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ ചില ശരീരഭാഗങ്ങള്‍ പെട്ടെന്ന് നിങ്ങള്‍ കണ്ടെത്തും. റിബ് പെയ്ന്‍, ഓ ദൈവമേ സഹിക്കാനാവുന്നതായിരുന്നില്ല. വേദനയുണ്ടായിരുന്നെങ്കിലും യോഗ പരിശീലനം മുടക്കിയിരുന്നില്ല".- ദീപിക പറഞ്ഞു.
കുഞ്ഞുണ്ടായ ശേഷമുള്ള ജീവിതത്തെ കുറിച്ചും അവര്‍ സംസാരിച്ചു. "പ്രസവശേഷം നീന്തല്‍ ആരംഭിച്ചു. തുടര്‍ന്ന് ചെറിയ ശാരീരിക വ്യായാമങ്ങളും. പതിയെ കാര്‍ഡിയോ, ഭാര നിയന്ത്രണം എന്നിവയിലേക്കും കടന്നു. പ്രസവിച്ചു കഴിഞ്ഞാൽ ആ ഒരു നിമിഷത്തില്‍ ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. എന്റെ ശരീരത്തെ സ്നേഹിക്കുക, കുഞ്ഞിനെ സ്‌നേഹിക്കുക, എന്റെ ശരീരത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
ശരീരത്തോട് നന്ദി പറയുക. കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് കൃത്യമായ ഉറക്കം ഉറപ്പുവരുത്തിയിരുന്നുവെന്നും" ദീപിക പറഞ്ഞു. "മാതൃത്വത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടത് നിന്റെ ശരീരമാണ്. അതുകൊണ്ട് എപ്പോഴാണ് അമ്മയാകാന്‍ തയ്യാറാണ് എന്ന് തോന്നുക അപ്പോള്‍ മാത്രം കുഞ്ഞിനെ കുറിച്ച് ചിന്തിക്കാം" - എന്നാണ് രണ്‍വീര്‍ തന്നോട് പറഞ്ഞതെന്നും ദീപിക വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ