
തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം സമ്മാനിച്ച് 2003 ൽ പുറത്തിറങ്ങിയ ചിത്രമാണ് സിഐഡി മൂസ. മൂലംകുഴിയിൽ സഹദേവനും അർജുൻ എന്ന നായയും മലയാളികളുടെ മനം കവർന്നിട്ട് 22 വർഷം തികഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ആദ്യ സ്വതന്ത്ര സംവിധാന ചിത്രത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ജോണി ആന്റണി. "ഇന്ന് സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ്സ് തികയുകയാണ്.
ഒരു സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ ഈ സിനിമയിലേക്ക് എന്നെ എത്തിച്ചവർക്കും, എന്നോടൊപ്പം പ്രവർത്തിച്ചവർക്കും മുന്നോട്ട് പോകാൻ പിന്തുണച്ചവർക്കും എല്ലാവർക്കും നന്ദി നന്ദി നന്ദി", എന്നായിരുന്നു ജോണി ആന്റണി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് 22 വർഷം മുൻപ് സിനിമ കാണാൻ പോയ ഓർമകൾ പങ്കുവച്ച് രംഗത്ത് എത്തിയത്.
ആശിഷ് വിദ്യാർഥി, മുരളി, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, കൊച്ചിൻ ഹനീഫ, ക്യാപ്റ്റൻ രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, സലിം കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. 2003 ൽ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ബോക്സോഫീസ് കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമാണ് സിഐഡി മൂസ.
മോഹൻലാൽ ചിത്രം ബാലേട്ടൻ ആയിരുന്നു ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. ചീന താന 001 എന്ന പേരിൽ ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. സിഐഡി ഈശ എന്ന പേരിൽ കന്നഡയിലും രാമചാരി എന്ന പേരിൽ തെലുങ്കിലും ചിത്രം പുറത്തിറങ്ങി. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതമൊരുക്കിയത് വിദ്യാസാഗർ ആണ്.
അതേസമയം സിഐഡി മൂസ 2 വരുമെന്ന് നേരത്തെ ജോണി ആന്റണി അറിയിച്ചിരുന്നു. എങ്ങനെ തുടങ്ങിയോ അതേ ഊർജ്ജത്തിൽ എല്ലാം ഒത്തുവന്നാൽ രണ്ടാം ഭാഗം ഉണ്ടാകുമെന്നായിരുന്നു അദ്ദേഹം മുൻപ് പറഞ്ഞിരുന്നത്. ഇതൊരു അനിമേഷൻ സിനിമയാണെന്ന അഭ്യൂഹങ്ങളും നടക്കുന്നുണ്ട്.
ദിലീപിന്റെ നിരവധി സിനിമകൾ ജൂലൈ നാലിന് റിലീസ് ചെയ്തിട്ടുണ്ട്. ഈ പറക്കും തളിക (2001- ജൂലൈ 4), പാണ്ടിപ്പട (2005 ജൂലൈ 4) എന്നിവയാണ് ജൂലൈ നാലിന് റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങൾ.
ജോണി ആന്റണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ഇന്ന് CID മൂസ യ്ക്കും , ഞാൻ എന്ന സംവിധായകനും 22 വയസ്സ് തികയുകയാണ് ….
ഒരു സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ ഈ സിനിമയിലേക്ക് എന്നെ എത്തിച്ചവർക്കും, എന്നോടൊപ്പം പ്രവർത്തിച്ചവർക്കും, മുന്നോട്ട് പോകാൻ പിന്തുണച്ചവർക്കും ,,,
എല്ലാവർക്കും
നന്ദി നന്ദി നന്ദി
CID Moosa 22 years, Director Johny Antony facebook post about the movie.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates