
കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ കണ്ട് ഹൈക്കോടതി. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ നഗരേഷ് കൊച്ചി പടമുകളിലെ സ്റ്റുഡിയോയിൽ എത്തിയാണ് സിനിമ കണ്ടത്. കേസ് ബുധനാഴ്ച കോടതി പരിഗണിക്കും.
അതേസമയം ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നല്‍കിയെന്ന് നിര്‍മാതാവ് ജി സുരേഷ് കുമാര്‍ അറിയിച്ചു. അമ്മ, ഫെഫ്ക, നിര്‍മാതാക്കളുടെ അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി തയ്യാറാക്കിയ നിവേദനമാണ് നല്‍കിയത്. 'സെന്‍സര്‍ ബോര്‍ഡ് ജെഎസ്‌കെ വിഷയത്തില്‍ അമിത ജാഗ്രത കാണിക്കുന്നു.
എല്ലാത്തിന്റെയും തുടക്കം എംപുരാനില്‍ നിന്നായിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ചിലര്‍ സെന്‍സില്ലാതെ പെരുമാറുന്നതാണ് പ്രശ്‌നം', സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് ഗോപിക്ക് അമര്‍ഷമുണ്ടെന്നും പക്ഷേ അദ്ദേഹം പുറത്ത് പറയുന്നില്ലെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിസഭയുടെ ഭാഗമാണ് സുരേഷ് ഗോപിയെന്നും അദ്ദേഹത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞങ്ങളൊക്കെ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ രണ്ടിന് നടന്ന വാദത്തിനിടയിലാണ് സിനിമ കാണണമെന്ന തീരുമാനത്തിലേക്ക് ഹൈക്കോടതിയെത്തിയത്. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. പിന്നാലെ വിലക്കിയ നടപടി ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
ജാനകിയെന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശമുന്നയിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയതെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Suresh Gopi starrer JSK movie contorversy, Producer G Suresh Kumar letter to Ashwini Vaishnaw.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates