
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ്- രജനികാന്ത് കൂട്ടുകെട്ടിലെത്തുന്ന കൂലി (Coolie). വൻ താരനിരയിലെത്തുന്ന കൂലി ഓഗസ്റ്റ് 14ന് റിലീസിനൊരുങ്ങുകയാണ്. 375 കോടി ബജറ്റിലാണ് കൂലി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.
150 കോടിയാണ് ചിത്രത്തിൽ രജനികാന്തിന്റെ പ്രതിഫലമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും രജനികാന്തിനെക്കുറിച്ചും ആമിർ ഖാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്.
താൻ രജനികാന്തിന്റെ വലിയൊരു ആരാധകനാണെന്ന് എന്നാണ് ആമിർ ഖാൻ പറയുന്നത്. തന്റെ പുതിയ ചിത്രമായ സിതാരേ സമീൻപറിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആമിർ ഖാൻ. "കൈതി 2 വിന്റെ വർക്ക് കഴിഞ്ഞാൽ ഞാൻ ലോകേഷിനോടൊപ്പം മറ്റൊരു പ്രൊജക്ടിൽ പ്രവർത്തിക്കും.
അതിനിടെ രജനി സാറിന്റെ കൂലിയിൽ ഞാനൊരു സ്പെഷ്യൽ വേഷം ചെയ്തിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഒരു മികച്ച അനുഭവമായിരുന്നു".- ആമിർ ഖാൻ പറഞ്ഞു. "എനിക്ക് രജനി സാറിനോട് വലിയ സ്നേഹവും ബഹുമാനവുമുണ്ട്. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്.
രജനി സാർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് ലോകേഷ് എന്നോട് പറഞ്ഞപ്പോൾ, മുഴുവൻ കഥ പോലും കേൾക്കാതെ ഞാൻ സമ്മതിച്ചു. വളരെ രസകരമായ ഒരു കഥാപാത്രമാണ് കൂലിയിലെ എന്റേത്. പ്രേക്ഷകർക്ക് അത് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്".- ആമിർ ഖാൻ കൂട്ടിച്ചേർത്തു.
അതേസമയം 30 വർഷങ്ങൾക്ക് ശേഷം ആമിർ ഖാനും രജനികാന്തും കൂലിയിലൂടെ ഒന്നിച്ചെത്തുകയാണ്. 1995 ൽ പുറത്തിറങ്ങിയ ആതംഗ് ഹി ആതംഗ് എന്ന ചിത്രത്തിലാണ് ആമിറും രജനിയും ഒടുവിൽ ഒന്നിച്ചെത്തിയത്. എന്നാൽ കൂലിയിലെ ആമിർ ഖാന്റെ റോളിനേക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
സൺ പിക്ചേഴ്സ് ആണ് കൂലി നിർമിക്കുന്നത്. നടൻ സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രജനികാന്തിൻ്റെ കരിയറിലെ 171-ാമത് ചിത്രം കൂടിയാണിത്. വിജയ് ചിത്രം ലിയോയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായതു കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കിക്കാണുന്നത്.
രജനികാന്തിനൊപ്പം ആമിർ ഖാൻ കൂടിയെത്തുന്നതോടെ ചിത്രത്തിലുള്ള സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷയും ഇരട്ടിയാണ്. അതേസമയം ഈ മാസം 20 നാണ് ആമിർ ഖാന്റെ സിതാരേ സമീൻപർ റിലീസിനെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates