ഭായ് ഇന്നും ഞങ്ങളുടെ കൂടെയുണ്ട്: സുശാന്തിന്റെ സഹോദരിയുടെ വാക്കുകൾ ചർച്ചയാകുന്നു
ലോകത്തോട് വിടപറഞ്ഞിട്ട് 5 വർഷമായിട്ടും ആരാധകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന താരമാണ് സുശാന്ത് സിംഗ് രാജ്‍പുത്ത് (Sushant Singh Rajput). 2020 ജൂൺ 14നാണ് സുഹൃത്തുക്കളേയും ആരാധകരെയും കണ്ണീരിലാഴ്ത്തി മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്‍ത നിലയിലാൽ സുശാന്തിനെ കണ്ടെത്തുന്നത്.മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്ന വാർത്തകൾ.
സുശാന്തിന്റെ 5ാം ചരമ വാർഷികത്തിൽ അനിയത്തി ശ്വേത സിങ് കൃതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ സഹോദരനെ എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് ശ്വേത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. സുശാന്ത് ഇപ്പോഴും ആരാധകരുടേയും ഞങ്ങളുടേയും ഹൃദയത്തിൽ ജീവിക്കുന്നുണ്ടെന്നും, നെഗറ്റീവ് കാര്യങ്ങൾ പ്രചരിപ്പിക്കാൻ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കരുതെന്നും ശ്വേത വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്.
"ഇന്ന് ഭായിയുടെ അഞ്ചാം ചരമവാർഷികമാണ്, 2020 ജൂൺ 14-ന് അദ്ദേഹത്തിന്റെ മരണശേഷം ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. ഇപ്പോൾ സിബിഐ കോടതിയിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചു, അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. എന്നാൽ ഇന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, എന്ത് സംഭവിച്ചാലും, ഹൃദയം കൈവിടരുത്, ദൈവത്തിലോ നന്മയിലോ വിശ്വാസം കൈവിടരുത്. നമ്മുടെ സുശാന്ത് എന്തിനു വേണ്ടി നിലകൊണ്ടെന്ന് എപ്പോഴും ഓർക്കുക... വിശുദ്ധി, ജീവിതത്തിനും പഠനത്തിനുമുള്ള അചഞ്ചലമായ തീക്ഷ്ണത, എല്ലാവരെയും തുല്യമായി പരിഗണിക്കുന്നതിലും ദാനധർമ്മങ്ങൾ ചെയ്യുന്നതിലും വിശ്വസിച്ചിരുന്ന സ്നേഹം നിറഞ്ഞ ഹൃദയം. ഒരു കുട്ടിയുടെ നിഷ്കളങ്കത പോലെയായിരുന്നു അദ്ദേഹത്തിന്റെ പുഞ്ചിരിയും കണ്ണുകളും. ആരുടെയും ഹൃദയത്തെ നിറഞ്ഞ സ്നേഹത്താൽ ഉണർത്താൻ കഴിയുന്ന നിഷ്കളങ്കത. നമ്മുടെ സുശാന്ത് നിലകൊണ്ടത് അതിനായിരുന്നു. അതിനാണ് നമ്മൾ നിലകൊള്ളേണ്ടത്... ഭായ് എവിടെയും പോയിട്ടില്ല എന്നെ വിശ്വസിക്കൂ... അവൻ നിങ്ങളിൽ, എന്നിൽ, നമ്മളിൽ എല്ലാവരിലും ഉണ്ട്. നമ്മൾ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുമ്പോഴെല്ലാം, ജീവിതത്തോട് നിഷ്കളങ്കതയുള്ള ഒരു കുട്ടിയുണ്ടാകുമ്പോഴെല്ലാം, നമ്മൾ അവനെ ജീവനോടെ കൊണ്ടുവരുന്നു. ഒരു നെഗറ്റീവ് വികാരവും പ്രചരിപ്പിക്കാൻ ഒരിക്കലും ഭായിയുടെ പേര് ഉപയോഗിക്കരുത്...അദ്ദേഹം അത് ഇഷ്ടപ്പെടില്ല. അദ്ദേഹം അതിനായി നിലകൊണ്ടില്ല. എത്ര പേരുടെ ഹൃദയങ്ങളെയും മനസ്സുകളെയും അദ്ദേഹം സ്പർശിച്ചു, സ്വാധീനിച്ചു എന്ന് നോക്കൂ.... അദ്ദേഹത്തിന്റെ പാരമ്പര്യം തുടരട്ടെ... അദ്ദേഹത്തിന്റെ പാരമ്പര്യം തുടരാൻ മറ്റ് മെഴുകുതിരികളെ പ്രകാശിപ്പിക്കുന്ന ജ്വലിക്കുന്ന മെഴുകുതിരിയായി നിങ്ങൾ മാറണം. ഏതൊരു മഹാനായ വ്യക്തിയുടെയും പാരമ്പര്യം അദ്ദേഹം കടന്നുപോയതിനുശേഷവും വളരുന്നു.. എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? കാരണം അവരുടെ വ്യക്തിത്വത്തിന്റെ കാന്തികത വരും തലമുറകളിലേക്ക് വിത്തുകൾ വിതയ്ക്കുകയും മനസ്സുകളെ സ്വാധീനിക്കുകയും ചെയ്യുന്നു"….❤️-ശ്വേത സിങ് കൃതിയുടെ വാക്കുകൾ
എല്ലാവരോടും ചെറുപുഞ്ചിരിയോടെയും സ്‍നേഹത്തോടെയും പെരുമാറുന്ന ബോളിവുഡിലെ യുവതാരമായിരുന്നു സുശാന്ത്.സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞിരുന്നു. താരത്തിന്റെ വിയോഗ വാർത്ത ബോളിവുഡിനെ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. മുപ്പത്തിനാലാമത്തെ വയസ്സിലെ സുശാന്തിന്റെ മരണം, ബോളിവുഡിനെ തന്നെ ആകെ പിടിച്ചുലച്ചിരുന്ന ഒന്നായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates