
ദുൽഖർ-പെപ്പെ എന്നിവർ ചേർന്ന് അഭിനയിക്കുന്ന 'ഐ ആം ഗെയിം' എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്നതിനിടയില്‍ ഫ്ളൈറ്റ് യാത്രക്കിടെയുണ്ടായ മറക്കാനാകാത്ത അനുഭവം പങ്കുവച്ച് നടന്‍ ആന്റണി വർഗീസ്. ഇൻഡിഗോ 6E 6707എന്ന വിമാനത്തിലാണ് താരം യാത്രചെയ്തിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാൽ ലാൻഡിംഗ് ചെയ്യാനായില്ലെന്നും എന്നാൽ വിമാനത്തിൽ ഉണ്ടായിരുന്ന വനിതാ പൈലറ്റ് ആ സമ്മർദ്ദ ഘട്ടത്തിൽ എടുത്ത തീരുമാനം തന്നെ അതിശയിപ്പിച്ചെന്നും പറയുകയാണ് നടൻ. സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്.
'ഇന്നലെ നടന്നത് ആലോചിക്കുമ്പോൾ ഇപ്പോഴും അത്ഭുതമാണ്. ഐ ആം ഗെയിമിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം, ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ 6E 6707 വിമാനത്തിൽ ഞാൻ കയറി. സാധാരണയാത്രയായിരുന്നു അത്. എന്നാൽ ആ യാത്ര തികച്ചും വ്യത്യസ്തമായ അനുഭവമായി മാറിയിരിക്കുകയാണ്.
ഫ്ളൈറ്റ് കൊച്ചിയിലേക്ക് അടുക്കുന്നതിനിടയില്‍ കാലാവസ്ഥ പ്രതികൂലമായി. റൺവേയിൽ നിന്ന് ഏതാനും അടി ഉയരത്തിൽ ആദ്യത്തെ ലാൻഡിംഗ് ശ്രമം പൈലറ്റിന് ഉപേക്ഷിക്കേണ്ടി വന്നു. രണ്ടാമത്തെ ശ്രമം കൂടുതൽ ബുദ്ധിമുട്ടായിരുന്നു, ആ ശ്രമത്തിലും ലാന്‍ഡ് ചെയ്യേണ്ടെന്നായിരുന്നു പൈലറ്റിന്‍റെ തീരുമാനം. റൺവേയിൽ പോലും തട്ടാതെ, അവൾ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി. രോമാഞ്ചം തോന്നിയ നിമിഷം.
സമ്മര്‍ദം നിറഞ്ഞ ആ സമയത്ത് വളരെ ശാന്തതയോടെയും വ്യക്തതയോടെയും തീരുമാനമെടുത്ത പൈലറ്റ് ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. ക്യാബിനിലെ പിരിമുറുക്കത്തില്‍ യാത്രക്കാര്‍ ഒരു നിമിഷം പരിഭ്രാന്തരായെങ്കിലും ഫ്ളൈറ്റിലെ ജീവനക്കാരായ എല്ലാ സ്ത്രീകളും, സാഹചര്യം കൈകാര്യം ചെയ്ത രീതി പ്രചോദനാത്മകമായിരുന്നു. ഇന്ധനം നിറച്ച ശേഷം, ഞങ്ങൾ വീണ്ടും പറന്നുയർന്ന് ഒടുവിൽ കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു'.എന്ന് പെപ്പെ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates