
ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടരുന്നു. ബില്‍ സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ വ്യക്തമാക്കി. ബില്ലില്‍ ആവശ്യമായ തിരുത്തല്‍ വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കേന്ദ്രമന്ത്രി തള്ളി.
നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് അവതരിപ്പിച്ചത്. മുസ്ലീം സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തുന്ന ചരിത്രദിനമാണിതെന്ന് രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ പറഞ്ഞു.പ്രതിപക്ഷ ബഹളത്തിനിടയിലും ശബ്ദവോട്ടോടെയാണ് ബില്ല് അവതരിപ്പിച്ചത്.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടികാണിച്ചാണ് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തത്. പ്രസ്തുത ബില്ല് അനുസരിച്ച് മുത്തലാഖ് മൂന്നുവര്‍ഷത്തെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് മുസ്ലീംലീഗ് ആരോപിച്ചു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍ പറഞ്ഞു.
സിവില്‍ കേസിന്റെ പരിധിയില്‍ വരുന്നതാണ് വിവാഹമോചനം. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയോട് യോജിക്കുന്നില്ലെന്ന് സിപിഎം വ്യക്തമാക്കി. മൂന്നുവര്‍ഷത്തെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് അവതരിപ്പിച്ചതിനോടുളള പ്രതിഷേധ സൂചകമായി സിപിഎം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ