ദേശസ്‌നേഹം 'തെളിയിക്കാന്‍' മനസ്സില്ല; സ്വാതന്ത്ര്യദിനാഘോഷം റെക്കോഡ് ചെയ്യണമെന്ന യോഗിയുടെ ഉത്തരവ് തള്ളി മദ്രസകള്‍

തങ്ങളുടെ രാജ്യസ്‌നേഹം ആരുടെയും മുന്നില്‍ തെളിയിക്കേണ്ടതില്ലെന്നും പതിവു പോലെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതായും മദ്രസാ ഭാരവാഹികള്‍
ദേശസ്‌നേഹം 'തെളിയിക്കാന്‍' മനസ്സില്ല; സ്വാതന്ത്ര്യദിനാഘോഷം റെക്കോഡ് ചെയ്യണമെന്ന യോഗിയുടെ ഉത്തരവ് തള്ളി മദ്രസകള്‍

കാണ്‍പുര്‍: സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തി, ദേശീയ ഗാനം ആലപിച്ച് വിഡിയോ റെക്കോഡ് ചെയ്ത് അയക്കണമെന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവ് തള്ളി ഉത്തര്‍പ്രദേശിലെ മദ്രസകള്‍. തങ്ങളുടെ രാജ്യസ്‌നേഹം ആരുടെയും മുന്നില്‍ തെളിയിക്കേണ്ടതില്ലെന്നും പതിവു പോലെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതായും മദ്രസാ ഭാരവാഹികള്‍ പറഞ്ഞു.

മദ്രസകളില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ആലപിക്കണമെന്നും ചടങ്ങുകള്‍ വിഡിയോ റെക്കോഡ് ചെയ്ത് അയക്കണമെന്നുമുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവ് വിവാദമായിരുന്നു. മുസ്ലിം ജനവിഭാഗത്തിന്റെ രാജ്യസ്‌നേഹം പരീക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത് എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ പതാക ഉയര്‍ത്തലിലും ദേശീയ ഗാന ആലാപനത്തിനും കുറവുകളുണ്ടെങ്കില്‍ പരിഹരിക്കാനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ജനസംഖ്യയുടെ അഞ്ചിലൊന്നു മുസ്ലിംകളുള്ള യുപിയില്‍ പതിനാറായിരത്തോളം മദ്രസകളാണ് ഉള്ളത്. ഇതില്‍ അറുന്നൂറോളം മദ്രസകള്‍ മാത്രമാണ് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നത്. മദ്രസകളില്‍ നല്ലൊരു വിഭാഗവും പതിവുപോലെയാണ് സ്വാതന്ത്ര്യദിനാഘോഷം നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിഡിയോ റെക്കോഡിങ് നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിച്ചിട്ടില്ല. തങ്ങളുടെ രാജ്യസ്‌നേഹം ആരുടെയും മുന്നില്‍ തെളിയിക്കേണ്ട കാര്യമില്ലെന്ന് അവര്‍ വ്യക്തമാക്കി.

ദേശീയ പതാക ഉയര്‍ത്തുക, സ്വാതന്ത്ര്യസമരകാലത്തെ ഗീതമായ സാരെ ജഹാംസെ അച്ഛാ പാടുക എന്നതാണ് പല മദ്രസകളിലും തുടര്‍ന്നുവരുന്ന ആഘോഷ രീതി. അതു തന്നെയാണ് ഇത്തവണയും തുടര്‍ന്നത്. ഇതിന്റെ വിഡിയോയോ ചിത്രങ്ങളോ എടുക്കുന്ന പതിവുമില്ല. കാണ്‍പുര്‍, മീററ്റ്, ബറെയ്‌ലി തുടങ്ങി പലയിടങ്ങളിലും മദ്രസകള്‍ ഇങ്ങനെയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതെന്ന് അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com