എഐഎസ്എഫ് ലോംഗ് മാര്‍ച്ച് തടയാനെത്തിയ സംഘപരിവാറിനെ അടിച്ചോടിക്കാന്‍ എസ്എഫ്‌ഐയും

എഐഎസ്എഫ് ലോംഗ് മാര്‍ച്ച് തടയാനെത്തിയ സംഘപരിവാറിനെ അടിച്ചോടിക്കാന്‍ എസ്എഫ്‌ഐയും

അക്രമത്തിനെത്തിയ സംഘത്തിന്റെ നേതാവിനെ ജനങ്ങള്‍ വളഞ്ഞുവെയ്ക്കുകയും പൊലീസിലേല്‍പ്പിക്കുകയും ചെയ്തു

കോഡെര്‍മ: സേവ് ഇന്ത്യ-ചെയ്ഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫും എഐഎസ്എഫും സംയുക്തമായി നടത്തുന്ന ലോംഗ് മാര്‍ച്ചിന് നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണ ശ്രമം. ജാര്‍ഖണ്ഡിലെ കോഡെര്‍മയിലെ സ്വീകരണ സമ്മേളനത്തില്‍ വെച്ചായിരുന്നു സംഘപരിവാര്‍ അക്രമി സംഘം പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ മുപ്പതോളം വരുന്ന അക്രമിസംഘത്തെ പരിപാടിക്കെത്തിയ ജനങ്ങള്‍ ശക്തമായി പ്രതിരോധിക്കുകയായിരുന്നു. ജാഥാ വാഹനം തല്ലിത്തകര്‍ത്ത അക്രമികളെ നേരിടാന്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്നതോടെ അക്രമികള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പിന്തിരിയുകയായിരുന്നു. 

അക്രമത്തിനെത്തിയ സംഘത്തിന്റെ നേതാവിനെ ജനങ്ങള്‍ വളഞ്ഞുവെയ്ക്കുകയും പൊലീസിലേല്‍പ്പിക്കുകയും ചെയ്തുവെന്നു മാര്‍ച്ചിനൊപ്പമുള്ള സിപിഐ നേതാവ് ബിനോയ് വിശ്വം ഫേസ്ബുക്കിലൂടെ അറിയിച്ചു. 

മൂന്നാമത്തെ തവണയാണ് എഐഎസ്എഫ്-എഐവൈഎഫ് ലോംഗ് മാര്‍ച്ചിന് നേരെ സംഘപരിവാര്‍ ആക്രമണം നടക്കുന്നത്. മധ്യപ്രദേശിലും ബംഗാളിലും സമാനരീതിയിലുള്ള ആക്രമണങ്ങള്‍ നടന്നിരുന്നു. ബംഗാളില്‍ എഐഎസ്എഫ് ദേശീയ നേതാവ് കനയ്യ കുമാറിന് നേരെ കരിമഷിയൊഴിയിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. 

സംഘപരിവാര്‍ ഭീഷണികള്‍ക്കെതിരെയാണ് എഐഎസ്എഫ് കന്യാകുമാരിയില്‍ നിന്നും ഹുസൈനിവാലയിലേക്ക് ലോംഗ് മാര്‍ച്ച് നടത്തുന്നത്. പിന്നിടുന്ന കേന്ദ്രങ്ങളിലെല്ലാം മാര്‍ച്ചിന് ഇടത്,പുരോഗമന പ്രസ്ഥാനങ്ങളുടെ പിന്തുണയേറി വരുകയാണെന്ന് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ്,സിപിഎം പ്രവര്‍ത്തകര്‍ മാര്‍ച്ചിനെ അഭവാദ്യമര്‍പ്പിക്കാനായി സ്വീകരണ യോഗങ്ങളില്‍ എത്താറുണ്ട്. ഇങ്ങനെയെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നടത്തിയ അക്രമത്തെ തടയാന്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം കൂടുകയായിരുന്നു.

ഭിന്നിച്ചു നില്‍ക്കുന്ന ഇടത്,പുരോഗമന സംഘടനകള്‍ സംഘപരിവാറിനെതിരെ ദേശീയ തലത്തില്‍ ഒന്നിക്കുന്നതന്റെ സൂചനയായി വേണം ഇത് കാണാനെന്ന് ഇടത് നിരീക്ഷകര്‍ വിലയിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com