ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് ദേരാ സച്ചാ സൗധാ നേതാവ് ഗുര്‍മീത് രാം റഹീം കോടതിയില്‍ വാദിച്ചതായി റിപ്പോര്‍ട്ട്. 1999ല്‍ ബലാത്സംഗം ചെയ്‌തെന്നാണ് ഗുര്‍മീതിനെതിരെ ഉയര്‍ന്ന പരാതികള്‍. ഇതിനെ പ്രതിരോധിക്കാന്‍ 1990 മുതല്‍ തനിക്കു ലൈംഗിക ശേഷിയില്ലെന്ന വാദമാണ് ഗുര്‍മീത് ഉയര്‍ത്തിയത്. ലൈംഗിക ശേഷിയില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മക്കള്‍ ഉണ്ടായത് എന്ന ചോദ്യമുയര്‍ത്തിയാണ് കോടതി ഇതിനെ നേരി്ട്ടത്. മക്കള്‍ തന്റേതല്ലെന്ന് ഗുര്‍മീത് സമ്മതിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു.
1990 മുതല്‍ തനിക്ക് ലൈംഗിക ശേഷിയില്ലെന്നും പീഡനം നടന്നുവെന്ന് പറയുന്നത് 1999 ലാണെന്നും അതിനാല്‍ താന്‍ നിരപരാധിയാണെന്നുമാണ് ഗുര്‍മിത് വാദിച്ചത്. ഗുര്‍മിതിന്റെ ലൈംഗീക ശേഷി പരിശോധന നടത്തിയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രോസിക്യൂഷനെ പ്രതിരോധത്തിലാഴ്്ത്തുന്നതായിരുന്നു ഗുര്‍മീതിന്റെ വാദം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈയൊരൊറ്റ കാരണം കൊണ്ട് ഗുര്‍മിത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു. എന്നാല്‍ പ്രതിഭാഗത്തുനിന്നുള്ള സാക്ഷികളിലൊരാളുടെ മൊഴി ആധാരമാക്കി ഗുര്‍മിതിന്റെ വാദം കോടതി തള്ളുകയായിരുന്നു.
പീഡനം നടക്കുന്ന കാലത്ത് ഗുര്‍മിതിന്റെ മക്കള്‍ ആശ്രമത്തിലെ ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്ന് സാക്ഷികളിലൊരാളുടെ മൊഴിയില്‍ പറയുന്നുണ്ട്. ഗുര്‍മിതിന്റെ ലൈംഗിക ശേഷിയുടെ തെളിവുകളാണ് അവരെന്നും അല്ലെങ്കില്‍ മക്കള്‍ തനിക്കുണ്ടായതല്ലെന്ന് ഗുര്‍മീതിന് പറയേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ 20 വര്‍ഷത്തെ തടവാണ് ഗുര്‍മിതിന് കോടതി വിധിച്ചത്. പ്രതി ഒരു വന്യമൃഗമാണെന്നും ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ