മുസ്ലീം യുവതികളെ ഹിന്ദു യുവാക്കള്‍ക്ക് കൈപിടിച്ചു കൊടുക്കും;'ലൗ ജിഹാദിന്' മറുപടിയെന്ന് ആര്‍എസ്എസ് സംഘടന

ഹിന്ദു യുവാക്കളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന മുസ്ലീം യുവതികള്‍ക്ക് അതിനുളള സൗകര്യം ഒരുക്കി കൊടുക്കുകയാണ് ലക്ഷ്യം.
മുസ്ലീം യുവതികളെ ഹിന്ദു യുവാക്കള്‍ക്ക് കൈപിടിച്ചു കൊടുക്കും;'ലൗ ജിഹാദിന്' മറുപടിയെന്ന് ആര്‍എസ്എസ് സംഘടന

ന്യൂഡല്‍ഹി: 'ലൗ ജിഹാദിന്' അതേനാണയത്തില്‍ മറുപടി നല്‍കാന്‍ ഒരുങ്ങി ആര്‍എസ്എസ് പോഷക സംഘടന. ഹിന്ദു യുവാക്കളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന മുസ്ലീം യുവതികള്‍ക്ക് അതിനുളള സൗകര്യം ഒരുക്കി കൊടുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി 'ബെട്ടി ബച്ചാവോ ബാഹു ലാ' പ്രചാരണത്തിന് ഹിന്ദു ജാഗരണ്‍ മഞ്ച് രൂപം നല്‍കി. ഇത്തരത്തില്‍ വിവാഹിതരാകുന്നവര്‍ക്ക് സാമൂഹ്യ, സാമ്പത്തിക സഹായങ്ങള്‍ ഉറപ്പുനല്‍കി  മുന്നോട്ടുപോകാനാണ് സംഘടന ലക്ഷ്യമിടുന്നത്.

ബെട്ടി ബച്ചാവോ ബാഹു ലാ പ്രചാരണത്തിന്റെ ഭാഗമായി അടുത്ത ആറുമാസത്തിനുളളില്‍ ഇത്തരത്തില്‍ 2100 വിവാഹങ്ങള്‍ സംഘടിപ്പിക്കാനാണ് സംഘടന പദ്ധതിയിടുന്നത്.'ലൗ ജിഹാദിന്' അതേനാണയത്തില്‍ മറുപടി നല്‍കി , മുസ്ലീംയുവാക്കള്‍ ഹിന്ദുപെണ്‍കുട്ടികളെ വലയിലാക്കുന്നതിന് എതിരായ പ്രചാരണം ശക്തമാക്കുകയാണ് ലക്ഷ്യം. ഹിന്ദു യുവാക്കളും മുസ്ലീം യുവതികളും തമ്മിലുളള വിവാഹം ഹിന്ദു ആചാരം പ്രകാരമായിരിക്കും നടത്തുക. മുസ്ലീം യുവതികള്‍ ഹിന്ദുമതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിക്കില്ലെന്നും സംഘടന ഉറപ്പുനല്‍കുന്നു.

'ലൗ ജിഹാദിന്' എതിരായ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുളള പദ്ധതിക്ക് രൂപം നല്‍കിയത് എന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് അജു ചൗഹാന്‍ പറഞ്ഞു. ലൗജിഹാദില്‍ ഹിന്ദു പെണ്‍കുട്ടികളെയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഹനുമാന്‍ ചാലീസ ചൊല്ലിയും, നെറ്റിയില്‍ തിലകക്കുറി ചാര്‍ത്തിയും ഹിന്ദു ആചാരങ്ങള്‍ പിന്തുടരുന്നു എന്ന വ്യാജേനെയാണ് മുസ്ലീം യുവാക്കള്‍ ഹിന്ദുപെണ്‍കുട്ടികളെ വശീകരിക്കുന്നതെന്നും അജു ചൗഹാന്‍ ആരോപിച്ചു. 

ജനസംഖ്യാനിയന്ത്രണത്തിന്റെ ഭാഗമായിട്ടു കൂടിയാണ് ഇത്തരത്തിലുളള പദ്ധതിക്ക് രൂപം നല്‍കിയത്.  മുസ്ലീം പെണ്‍കുട്ടി വിവാഹത്തിന് പിന്നാലെ മറ്റൊരു മുസ്ലീം കുടുംബത്തിലേക്ക് പോകുമ്പോള്‍ പത്തുകുട്ടികള്‍ക്ക് വരെ ജന്മം നല്‍കുന്നു. എന്നാല്‍ മുസ്ലീം യുവതി ഹിന്ദുകുടുംബത്തിലേക്ക് വരുമ്പോള്‍ സ്ഥിതി വ്യത്യസ്തമായിരിക്കും എന്ന നിലയില്‍ മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിലയിലാണ് അജു ചൗഹാന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com