ഗുജറാത്ത്: കോണ്‍ഗ്രസിന്റെ സാധ്യതയില്‍ വര്‍ധന; രാഹുലിന്റെ ജനപ്രീതി ഉയര്‍ന്നതായും സര്‍വേ

നാലു മാസം കൊണ്ട് ബിജെപിയുടെ വോട്ടുവിഹതത്തില്‍ പതിനാറു ശതമാനം ഇടിവുണ്ടായെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍
ഗുജറാത്ത്: കോണ്‍ഗ്രസിന്റെ സാധ്യതയില്‍ വര്‍ധന; രാഹുലിന്റെ ജനപ്രീതി ഉയര്‍ന്നതായും സര്‍വേ

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കു മുന്നില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത് ശക്തമായ വെല്ലുവിളിയെന്ന് സര്‍വേ. ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഇരുപാര്‍ട്ടികളും 43 ശതമാനം വോട്ട് നേടുമെന്നും എബിപി ന്യൂസ് സിഎസ്ഡിഎസ് സര്‍വെ പ്രവചിക്കുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വത്തില്‍ ബിജെപിയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ശക്തമായ പ്രചാരണമാണ് ഗുജറാത്തില്‍ നടത്തുന്നത്. സീറ്റുകളുടെ എണ്ണത്തില്‍ ബിജെപിക്ക് മുന്‍തൂക്കം ഉണ്ടെങ്കിലും അന്തിമഫലം എങ്ങനെയെന്ന് പറയാനാകില്ലെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.

നാലു മാസം കൊണ്ട് ബിജെപിയുടെ വോട്ടുവിഹതത്തില്‍ പതിനാറു ശതമാനം ഇടിവുണ്ടായെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍. ഓഗസ്റ്റില്‍ നടത്തിയ സര്‍വേയില്‍ ബിജെപി 59 ശതമാനം വോട്ടു നേടുമെന്നായിരുന്നു പ്രവചനം. ഇപ്പോള്‍ അത് 43 ശതമാനമായി ഇടിഞ്ഞു. ഇരുപത്തിരണ്ടു വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് പുതിയ സര്‍വേ പ്രകാരം നടത്തിയിരിക്കുന്നത്. ഓഗസ്റ്റില്‍ നടത്തിയ സര്‍വേ കോണ്‍ഗ്രസിന് 29 ശതമാനം മാത്രം വോട്ടു പ്രവചിച്ചപ്പോള്‍ ഇപ്പോള്‍ അത് 14 ശതമാനം ഉയര്‍ന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയില്‍ ഗണനീയമായ ഇടിവുണ്ടായതായും സര്‍വേ പ്രവചിക്കുന്നു. ഓഗസ്റ്റില്‍ 82 ശതമാനം ആയിരുന്ന മോദിയുടെ ജനപ്രീതി പതിനെട്ടു ശതമാനം ഇടിഞ്ഞ് 64ല്‍ എത്തി. ഇതേ കാലയളവില്‍ കോണ്‍ഗ്രസ് ഉപാധ്യന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതിയില്‍ പതിനേഴു ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഓഗസ്റ്റിലെ 40 ശതമാനത്തില്‍നിന്ന് 57 ശതമാനം ആയാണ് രാഹുലിന്റെ പിന്തുണ വര്‍ധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com