പത്രിക തളളിയതിന് പിന്നാലെ പ്രതിഷേധം; വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ വിശാല്‍ പൊട്ടിക്കരയുകയും ക്ഷുഭിതനാകുകയും ചെയ്തു
പത്രിക തളളിയതിന് പിന്നാലെ പ്രതിഷേധം; വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തമിഴ് ചലച്ചിത്ര താരം വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തളളി. നടപടിയെ തുടര്‍ന്ന്് നാടകീയ രംഗങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ അരങ്ങേറിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന്റെ മുന്‍പില്‍ നടപടിയില്‍ പ്രതിഷേധിച്ച് വിശാലും അനുയായികളും ധര്‍ണ നടത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ പൊട്ടിക്കരയുകയും ക്ഷുഭിതനാകുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് വിശാലിനെയും അനുയായികളെയും അറസ്റ്റ് ചെയ്തു നീക്കി. തന്നെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുണ്ടെന്ന് വിശാല്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. പിന്തുണയ്ക്കുന്നവരുടെ പേരുകളിലെ അപാകത ചൂണ്ടികാണിച്ചാണ് വരണാധികാരി പത്രിക തളളിയത്. നേരത്തെ ജയലളിതയുടെ സഹോദര പുത്രി ദീപയുടെ നാമനിര്‍ദേശ പത്രികയും തളളിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ നടന്‍ വിശാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കുളള അപ്രതീക്ഷിതമായ കടന്നുവരവായിട്ടാണ് ഇതിനെ വിശേഷിപ്പിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നടികര്‍ സംഘം, തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, എന്നിവയുടെ പ്രസിഡന്റായ വിശാല്‍ തന്റെ ഭരണപാടവം ഇതിനകം തെളിയിച്ചിട്ടുണ്ട്. അതിനാല്‍ രാഷ്ട്രീയത്തിലും വിശാലിന് കഴിവ് തെളിയിക്കാന്‍ കഴിയുമെന്ന നിലയിലായിരുന്നു വിവിധ കോണുകളില്‍ നിന്നുമുളള വിലയിരുത്തലുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com