ദളിത് വിഭാഗവുമായുള്ള മിശ്രവിവാഹത്തിന് 2.5 ലക്ഷം രൂപ നല്‍കാന്‍ കേന്ദ്രം; പദ്ധതിയുടെ വരുമാന പരിധി എടുത്തുകളഞ്ഞു

വരനോ വധുവോ ദളിത് ആയിട്ടുള്ള മിശ്രവിവാഹ ദമ്പതിമാര്‍ക്ക് 2.5 ലക്ഷം രൂപ നല്‍കാനാണ് തീരുമാനം
ദളിത് വിഭാഗവുമായുള്ള മിശ്രവിവാഹത്തിന് 2.5 ലക്ഷം രൂപ നല്‍കാന്‍ കേന്ദ്രം; പദ്ധതിയുടെ വരുമാന പരിധി എടുത്തുകളഞ്ഞു

ന്യൂഡല്‍ഹി: ദളിത് വിഭാഗത്തിലുള്ളവരെ മിശ്രവിവാഹം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. വരനോ വധുവോ ദളിത് ആയിട്ടുള്ള മിശ്രവിവാഹ ദമ്പതിമാര്‍ക്ക് 2.5 ലക്ഷം രൂപ നല്‍കാനാണ് തീരുമാനം. സാമ്പത്തിക സഹായം ലഭിക്കാന്‍ നിലനിന്നിരുന്ന വരുമാന പരിധി എടുത്തുകളഞ്ഞുകൊണ്ട് പദ്ധതി പരിഷ്‌കരിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

മുന്‍പ് ദമ്പതികളുടെ പ്രതിവര്‍ഷ വരുമാനം അഞ്ച് ലക്ഷത്തില്‍ താഴെ ആയവര്‍ക്ക് മാത്രമാണ് വണ്‍ ടൈം ഇന്‍സെന്റീവ് ലഭിച്ചിരുന്നത്. പ്രതിവര്‍ഷം ഇത്തരത്തിലുള്ള 500 മിശ്രവിവാഹ ദമ്പതിമാര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി 2013 ലാണ് ഡോ. അംബേദ്കര്‍ സ്‌കീം ഫോര്‍ സോഷ്യല്‍ ഇന്റഗ്രേഷന്‍ ത്രൂ ഇന്റര്‍ കാസ്റ്റ് മാര്യേജ് കൊണ്ടുവന്നത്. 

ധീരമായ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടാണ് ഇത് നടപ്പാക്കുന്നത്. വിവാഹജീവിതത്തിന്റെ ആദ്യ ഘട്ടത്തിലെ ഒരുമിച്ചുള്ള ജീവിതത്തിന് സഹായമായിട്ടാണ് പണം അനുവദിക്കുന്നത്. ഇരുവരുടേയും ആദ്യ വിവാഹമായിരിക്കണമെന്നും ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ബന്ധമുണ്ട്. വിവാഹം നടന്ന് ഒരു വര്‍ഷത്തിന് മുന്‍പായിട്ട് അപേക്ഷ നല്‍കണം.

നവദമ്പതിമാരുടെ വരിമാനം അഞ്ച് ലക്ഷത്തിന് മുകളില്‍ പോകരുതെന്ന നിബന്ധന ഒഴിവാക്കിയതായി സംസ്ഥാനങ്ങള്‍ക്ക് അയച്ച സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഇനി പ്രത്യേക വരുമാന പരിധിയുണ്ടാവില്ല. ഇതിനൊപ്പം ഇരുവരുടേയും ആധാര്‍ നമ്പറുകളും അധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും നിര്‍ബന്ധമാക്കി. നിരവധി സംസ്ഥാനങ്ങള്‍ വരുമാന പരിധിയില്ലാതെയാണ് ഈ പദ്ധതി നടപ്പിക്കുന്നത്. അതിനാലാണ് കേന്ദ്രം വരുമാന പരിധി ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com