മോദി സര്‍ക്കാരില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ താത്പര്യമില്ല; ഇങ്ക്വിലാബിന്റെ കുടുംബം

മരണാനന്തര ബഹുമതിയായി ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കവി ഇങ്ക്വിലാബിന്റെ കുടുംബം നിരസിച്ചു
മോദി സര്‍ക്കാരില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ താത്പര്യമില്ല; ഇങ്ക്വിലാബിന്റെ കുടുംബം

ചെന്നൈ: മരണാനന്തര ബഹുമതിയായി ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കവി ഇങ്ക്വിലാബിന്റെ കുടുംബം നിരസിച്ചു. വര്‍ഗീയതയ്ക്കും ജാതിയതയ്ക്കും എതിരെ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന് വിമര്‍ശനം ഉണ്ടായിരുന്നു. അതിനാല്‍ ഈ സര്‍ക്കാരില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് അറിയിച്ചുകൊണ്ട് അക്കാദമിക്ക് കത്തയച്ചിട്ടുണ്ടെന്ന് ഇങ്ക്വിലാബിന്റെ മകള്‍ ഡോ.ആമിന പറഞ്ഞു. 

സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനമങ്ങള്‍ ഉന്നയിച്ചിരുന്ന തമിഴ് കവിയായിരുന്നു മക്കള്‍ പവലര്‍ ഇങ്ക്വിലാബ്. നിരവധി നോവലുകളും കവിതാ സമാഹാരങ്ങളും ചെറുകഥകളും സാഹിത്യ നിരൂപണങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ച ഇങ്ക്വിലാബ് കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്. 

ജീവിച്ചിരിക്കുന്ന കാലത്ത് ഒരു അവാര്‍ഡുകളും സ്വീകരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സര്‍ക്കാരുകളുടെ മുഖംമൂടി മാത്രമേ മാറുന്നുള്ളൂ, അതിന്റെ സ്വഭാവം മാറുന്നില്ലെന്ന് അദ്ദേഹം പറയുമായിരുന്നു എന്നും ആമിന പറഞ്ഞു. 

രാജ്യത്ത് അക്രമങ്ങളും അടിച്ചമര്‍ത്തലുകളും എങ്ങും നടമാടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവാര്‍ഡ് സ്വീകരിച്ചാല്‍ ഇതേക്കുറിച്ച് വേവലാതിപ്പെടുകയും നിരന്തരം എഴുതുകയും ചെയ്ത ഇങ്ക്വിലാബ് നയിച്ച ജീവിതത്തോടും അദ്ദേഹത്തിന്റെ രചനകളോടും ചെയ്യുന്ന നീതികേടും വഞ്ചനയുമായിരിക്കും എന്ന് ഡോ.ആമിന അക്കാദമിക്ക് അയച്ച കത്തില്‍ പറയുന്നു. 

താന്‍ എഴുതുന്നത് പുരസ്‌ക്കാരങ്ങളോ അംഗീകരമോ ആഗ്രഹിച്ചല്ല. ചോദ്യം ചെയ്യലുകള്‍, കുറ്റപ്പെടുത്തലുകള്‍ ഇതെല്ലാമാണ് എന്ന് ഇങ്ക്വിലാബ് എഴുതിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com