സുരക്ഷാസേന വെടിവെച്ചുകൊന്ന ജയ്‌ഷെ ഭീകരന്‍ നൂര്‍ മുഹമ്മദ് ബിജെപിയില്‍ ചേരാന്‍ പദ്ധതിയിട്ടിരുന്നു

സുരക്ഷാസേന വെടിവെച്ചുകൊന്ന ജയ്‌ഷെ ഭീകരന്‍ നൂര്‍ മുഹമ്മദ് ബിജെപിയില്‍ ചേരാന്‍ പദ്ധതിയിട്ടിരുന്നു

ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയ നൂര്‍ മുഹമ്മദ് , സജീവ അംഗത്വത്തിനുള്ള ഫോറവും വാങ്ങിയിരുന്നു
Published on

ന്യൂഡല്‍ഹി : കശ്മീരില്‍ സുരക്ഷാസേന വെടിവെച്ചുകൊന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ നൂര്‍ മുഹമ്മദ് ബിജെപിയില്‍ ചേരാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. 2003 ലാണ് ഇയാള്‍ ബിജെപിയില്‍ ചേരാന്‍ പദ്ധതിയിട്ടത്. ഇതിനായി ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയ ഇയാള്‍, സജീവ അംഗത്വത്തിനുള്ള ഫോറവും വാങ്ങിയിരുന്നു. 

ബിജെപിയില്‍ അംഗത്വമെടുത്തശേഷം ചാരപ്രവര്‍ത്തനം നടത്തുകയും, സംശയമുള്ള നേതാക്കളെ വധിക്കുകയുമായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാല്‍ ഈ ശ്രമങ്ങള്‍ക്കിടെ, ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് ചന്ദിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ യൂണിറ്റ് നൂര്‍ മുഹമ്മദിനെ പിടികൂടുകയായിരുന്നു. നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സഹിതമാണ് ഡല്‍ഹിയിലെ താവളത്തില്‍ നിന്നും നൂര്‍ മുഹമ്മദിനെയും സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 

നാലടി പൊക്കം മാത്രമുള്ള നൂര്‍ മുഹമ്മദിനെ മരണത്തിന്റെ വ്യാപാരി എന്നായിരുന്നു സുരക്ഷാസേന വിശേഷിപ്പിച്ചിരുന്നത്. പീര്‍ബാബ, ഗുല്‍സാര്‍ അഹമ്മദ് ഭട്ട്, ഉവൈസ് തുടങ്ങിയ പേരുകളിലാണ് പരിചയപ്പെടുത്തിയിരുന്നത്. 2003 ല്‍ അറസ്റ്റിലായ ഇയാള്‍ എട്ടുവര്‍ഷത്തോളം ഡല്‍ഹി തീഹാര്‍ ജയിലിലായിരുന്നു. 2015 ല്‍ പരോളില്‍ ഇറങ്ങിയ ശേഷം മുങ്ങിയ നൂര്‍ മുഹമ്മദ് വീണ്ടും ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയായിരുന്നു. 

ഐക്യരാഷ്ട്ര സംഘടന നിരോധിത ഭീകരസംഘടനയായി പ്രഖ്യാപിച്ച ജെയ്‌ഷെ മുഹമ്മദിന്റെ മേഖലാ കമാന്‍ഡറായിരുന്നു നൂര്‍ മുഹമ്മദ്. കഴിഞ്ഞ ചൊവ്വാഴ്ച തെകക്ന്‍ കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലിലാണ്, സുരക്ഷാസേന മരണത്തിന്റെ വ്യാപാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന, കൊടും ഭീകരനായ നൂര്‍ മുഹമ്മദിനെ വെടിവെച്ചുകൊന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com