അഭ്യൂഹങ്ങള്‍ക്ക് അവസാനം ; പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത്

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി 234 മണ്ഡലങ്ങളിലും മല്‍സരിക്കുമെന്നും രജനി വ്യക്തമാക്കി
അഭ്യൂഹങ്ങള്‍ക്ക് അവസാനം ; പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത്

ചെന്നൈ : അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് രജനീകാന്തിന്റെ സുപ്രധാന പ്രഖ്യാപനം. താന്‍ രാഷ്ട്രീയത്തിലേക്ക് വരികയാണെന്ന് സ്റ്റൈല്‍ മന്നന്‍ പ്രഖ്യാപിച്ചു. ആരാധക സംഗമത്തിലാണ് തമിഴകം കാതോര്‍ത്തിരുന്ന വനിലപാട് രജനി പ്രഖ്യാപിച്ചത്. പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി 234 മണ്ഡലങ്ങളിലും മല്‍സരിക്കുമെന്നും രജനി വ്യക്തമാക്കി. 

സിനിമയിലെ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയായിരിക്കുന്നു. പണമോ പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. തനിക്ക് അധികാരക്കൊതിയുമില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യം മോശമാണ്. രാഷ്ട്രീയ രീതികളില്‍ അതൃപ്തിയുണ്ട്. ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് ഇപ്പോള്‍ തുടരുന്നത്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. തന്റെ രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് രജനി പറഞ്ഞു.

രജനിയുടെ പ്രഖ്യാപനം കേള്‍ക്കാന്‍ തടിച്ചുകൂടിയ ആരാധകര്‍
രജനിയുടെ പ്രഖ്യാപനം കേള്‍ക്കാന്‍ തടിച്ചുകൂടിയ ആരാധകര്‍

തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായിരിക്കും പാര്‍ട്ടി മുന്‍ഗണന നല്‍കുക. കഴിഞ്ഞ ഒരു വര്‍ഷം തമിഴ്‌നാട്ടിലുണ്ടായ കാര്യങ്ങള്‍ സംസ്ഥാനത്തെ നാണംകെടുത്തി. ഇന്ന് ഞാന്‍ ഈ തീരുമാനം എടുത്തില്ലെങ്കില്‍ ഞാന്‍ കൂടി ജനങ്ങളെ താഴ്ത്തിക്കെട്ടുകയാകും. ആ കുറ്റബോധം എന്നെ വേട്ടയാടും. ജാതിയിലോ മതത്തിലോ അടിസ്ഥാനമാക്കിയതാകില്ല പാര്‍ട്ടി. സത്യസന്ധത, ജോലി, വളര്‍ച്ച എന്നിവയായിരിക്കും പാര്‍ട്ടിയുടെ മൂന്നു മന്ത്രങ്ങളെന്നും രജനി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ജയലളിതയുടെ നിര്യാണത്തോടെ, ശക്തമായ നേതൃത്വമില്ലാതെ ഉഴറുന്ന തമിഴക രാഷ്ട്രീയത്തില്‍ രജനിയുടെ രാഷ്ട്രീയ പ്രവേശനം നിര്‍ണായകമാകും. നേരത്തെ പല തവണ രജനി രാഷ്ട്രീയ പ്രവേശന സൂചനകള്‍ നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com