എബിവിപിക്കെതിരെ ക്യാംപയ്ന്‍ നടത്തിയ പെണ്‍കുട്ടിക്ക് ബലാത്സംഗ ഭീഷണി

എബിവിപിയെ ഭയമില്ലെന്ന ക്യാംപെയ്‌നിനു തുടക്കമിട്ട പെണ്‍കുട്ടിക്കെതിരെ ബലാത്സംഗ ഭീഷണിയുമായി എബിവിപി
എബിവിപിക്കെതിരെ ക്യാംപയ്ന്‍ നടത്തിയ പെണ്‍കുട്ടിക്ക് ബലാത്സംഗ ഭീഷണി

ന്യൂഡല്‍ഹി: എബിവിപിയെ ഭയമില്ലെന്ന പ്ലെക്കാര്‍ഡുമായി സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്‌നിനു തുടക്കമിട്ട ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിക്കെതിരെ എബിവിപിയുടെ ബലാത്സംഗ ഭീഷണി. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനീകന്റെ മകളായ ഗുര്‍മേഹറിനാണ് സോഷ്യല്‍ മീഡിയയിലൂടെ എബിവിപിയുടെ ഭീഷണി സന്ദേശം.

എന്നാല്‍ പിന്മാറാന്‍ ഗുര്‍മേഹര്‍ തയ്യാറല്ല. ദേശീയതയുടെ മറവില്‍ ആക്രമിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നുമൊക്കെ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗുര്‍മേഹര്‍ പറയുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഗുര്‍മേഹര്‍ ആരംഭിച്ച എബിവിപിക്കെതിരായ ക്യാംപെയ്‌നെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

ബിജെപി രാജ്യത്തെ തകര്‍ക്കും, ഇവരുടെ ഗുണ്ടായിസത്തിനെതിരെ ജനങ്ങള്‍ ഉണരണമെന്നും ഗുര്‍മേഹര്‍ കൗറിനെ അനുകൂലിച്ചുള്ള ട്വീറ്റില്‍ കെജ്രിവാള്‍ പറഞ്ഞു. പ്രതിഷേധങ്ങളുടെ സംസ്‌കാരം എന്ന വിഷയത്തില്‍ കോളെജില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ക്ഷണിച്ചതിനെ തുടര്‍ന്നായിരുന്നു ഡല്‍ഹി സര്‍വകലാശാലയില്‍ സംഘര്‍ഷം ആരംഭിച്ചത്. 

സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ഥിക്കള്‍ക്ക് നേരെയുള്ള എബിവിപിയുടെ അതിക്രമങ്ങള്‍ക്കെതിരായാണ് ഗുര്‍മേഹര്‍ ഫേസ്ബുക്കിലൂടെ ക്യാംപെയ്ന്‍ ആരംഭിച്ചത്. എബിവിപിയെ ഭയമില്ല. താന്‍ തനിച്ചല്ല, രാജ്യത്തെ വിദ്യാര്‍ഥി സമൂഹം തനിക്കൊപ്പമുണ്ട് എന്നെഴുതിയ പ്ലെക്കാര്‍ഡ് ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോയാക്കിയായിരുന്നു ഗുര്‍മേഹറിന്റെ ക്യാംപെയ്ന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com