ഇന്ത്യയുടെ പരമ്പരാഗത വേഷമായ സാരിയെ ഹൈന്ദവ ദേശീയതയുമായി ബന്ധിപ്പിച്ച ന്യൂയോര്‍ക് ടൈംസിനെ വളഞ്ഞിട്ടാക്രമിച്ച് സാമൂഹിക മാധ്യമങ്ങള്‍. സാരിയെ ഹിന്ദുവാക്കിയ ന്യൂയോര്‍ക് ടൈംസിന്റെ നടപടിക്കെതിരേ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും രംഗത്തെത്തിയതോടെ റിപ്പോര്‍ട്ട് പിന്‍വലിച്ച് അമേരിക്കന്‍ മാധ്യമം തടിതപ്പി.
സ്ത്രീകള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട വേഷത്തിന് വര്‍ഗീയ മുഖം നല്‍കിയ ന്യൂസ് പേപ്പറിനും റിപ്പോര്‍ട്ടിനേയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യയില്‍ മാത്രമല്ല മുസ്ലീം രാഷ്ട്രങ്ങളായ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലേയും പ്രീയപ്പെട്ട വേഷമാണ് സാരി.
നരേന്ദ്ര മോദിയുടെ ഗവണ്‍മെന്റ് 2014 ല്‍ ഭരണത്തിലേറിയതു മുതല്‍ സാരിയെ ഹൈന്ദവ ദേശീയതയുടെ പ്രതീകമായി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് അസ്ഖര്‍ ഖദ്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാശ്ചാത്യ വേഷങ്ങളെ ഒഴിലാക്കിക്കൊണ്ട് പരമ്പരാഗത വേഷങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഇന്ത്യയുെട ഫാഷന്‍ ഇന്‍ഡസ്ട്രി കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ന്യൂയോര്‍ക് ടൈംസില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വസ്തുതകളൊന്നുമില്ലാതെ മെനഞ്ഞെടുത്തിരിക്കുന്ന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് എത്തിയിരിക്കുന്നത്. മുന്‍ എന്‍ഡിടിവി മാധ്യമപ്രവര്‍ത്തക മായ മിര്‍ച്ചന്താനി ന്യൂയോര്‍ക് ടൈംസില്‍ വന്ന റിപ്പോര്‍ട്ടിനെ മണ്ടത്തരമാണെന്നാണ് വിലയിരുത്തിയത്. വസ്തുതകളെ വളച്ചൊടിക്കുകയാണ് അമേരിക്കന്‍ മാധ്യമമെന്ന് മാധ്യമ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ കാന്‍ചന്‍ ഗുപ്ത ട്വിറ്ററില്‍ കുറിച്ചു.
സാരി ഏറ്റവും പ്രീയപ്പെട്ട വസ്ത്രമാണെന്നാണ് പാക്കിസ്ഥാന്‍ എഴുത്തുകാരി മെഹര്‍ തരാര്‍ പറഞ്ഞത്. ഇന്ത്യന്‍ എഴുത്തുകാരിയായ രശ്മി ബന്‍സാലും സാരിയില്‍ വര്‍ഗീയത കൊണ്ടുവരാനുള്ള ന്യൂയോര്‍ക് ടൈംസിന്റെ നിലപാടിനെ വിമര്‍ശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ