നജീബിന്റെ തിരോധാനം; എബിവിപി പ്രവര്‍ത്തകരുടെ നുണപരിശോധന ഇന്ന് 

നജീബിനെ കാണാതായി ഒരുവര്‍ഷം കഴിയുന്നതുവരെ കേസില്‍ കാര്യമായ അന്വേഷണ പുരോഗതിയൊന്നും നടന്നിട്ടില്ല
നജീബിന്റെ തിരോധാനം; എബിവിപി പ്രവര്‍ത്തകരുടെ നുണപരിശോധന ഇന്ന് 

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റ തിരോധാനവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ എബിവിപി പ്രവര്‍ത്തകരെ ഇന്ന് നുണപരിശോധനയ്ക്ക് വിധേയരാക്കും. സിബിഐയുടെ ഹര്‍ജിയെത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

നേരത്തേ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ ഡല്‍ഹി കീഴ്‌ക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കുന്നത് കോടതി ജനുവരി 24 ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് നീട്ടിവെച്ച കീഴ്‌ക്കോടതി നടപടിയെ ഹൈക്കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു, തിരോധാനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ അടുത്ത വാദം കേള്‍ക്കലില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരെ നുണപരിശോധനയ്ക്ക് വിധേയരാക്കണം എന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനഞ്ചിനായിരുന്നു സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നും നജീബിനെ കാണാതാകുന്നത്. കാണാതാകുന്ന ദിവസം സര്‍വകലാശാലയിലെ ഒരു സംഘം എബിവിപി പ്രവര്‍ത്തകരുമായി നജീബ് സംഘര്‍ഷത്തിലേര്‍പ്പെടുകയും ഇവര്‍ നജീബിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. നജീബിന്റെ തിരോധാനത്തിന് പിന്നില്‍ എബിവിപി,ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പങ്കുണ്ടെന്നാരോപിച്ച് കടുത്ത പ്രതിഷേധങ്ങളാണ് നടന്നത്. എന്നാല്‍ നജീബിനെ കാണാതായി ഒരുവര്‍ഷം കഴിയുന്നതുവരെ കേസില്‍ കാര്യമായ അന്വേഷണ പുരോഗതിയൊന്നും നടന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com