ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപക്വമായ തീരുമാനങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ച കുറച്ചെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മേഹന്‍ സിങ്.
തിടുക്കത്തില്‍ ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) നടപ്പാക്കിയതും നോട്ടുനിരോധനവും രാജ്യത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു.
അസംഘടിതമേഖലയെയും ചെറുകിട വ്യവസായങ്ങളെയുമാണ് ഇതു ബാധിച്ചത്. ഈ രണ്ടു മേഖലയില്‍നിന്നാണ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 40 ശതമാനം ലഭിക്കുന്നത്.രാജ്യത്തെ 90 ശതമാനം ആളുകളും ജോലിചെയ്യുന്നത് അസംഘടിതമേഖലയിലാണ്. ഇതു കണക്കിലെടുക്കാതെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി.
രാജ്യത്ത് നിലവിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളും നിരോധിച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചു. ചരക്ക്‌സേവന നികുതി പൂര്‍ണതോതില്‍ നടപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.ഇപ്പോഴുള്ള ചരക്ക്‌സേവന നികുതിയില്‍ നിറയെ അപാകങ്ങളുണ്ട് അദ്ദേഹം പറഞ്ഞു.
നോട്ടുനിരോധനം ആസൂത്രിതമായ കൊള്ളയും ചരിത്രപരമായ വീഴ്ചയുമാണെന്ന് നവംബറില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മന്‍മോഹന്‍സിങ് തുറന്നടിച്ചിരുന്നു. നോട്ടുനിരോധനംമൂലം മൊത്ത ആഭ്യന്തര ഉത്പാദനം രണ്ടു ശതമാനം കുറയുമെന്നും സാമ്പത്തിക വിദഗ്ധന്‍ കൂടിയായ അദ്ദേഹം പ്വചിച്ചിരുന്നു. ഇതു ശരിയാണെന്ന് പിന്നീടുവന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ജി.ഡി.പി. വളര്‍ച്ച കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ അളവിലാണെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ